കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഐ.എം.എ നേതൃത്വം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
പാർലമെന്റ് പാസാക്കിയ മെഡിക്കല്‍ ബില്ലില്‍ പ്രതിഷേധിച്ച് നാളെ ഐഎംഎ നടത്താനിരുന്ന അഖിലേന്ത്യാ മെഡിക്കല്‍ ബന്ദ് മാറ്റിവെച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഐ.എം.എ നേതൃത്വം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഐഎംഎ മുന്നോട്ട് വച്ച കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം പരിഹരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പ് പ്രകാരമാണ് നടപടി.
കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇന്ന് രാവിലെയാണ് ഐ.എം.എയുടെ ദേശീയ നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയത്. മെഡിക്കല്‍ ബില്ലിലെ 32ാം വകുപ്പിലെ അപാകതകള്‍ പരിഹരിക്കണം, വ്യാജ ഡോക്ടര്‍മാരെ രാജ്യത്ത് ഉണ്ടാക്കുന്നതില്‍ നിന്നും ആരോഗ്യമന്ത്രാലയം പിന്മാറണം, തുടങ്ങിയവയായിരുന്നു ഡോക്ടർമാരുടെ സംഘടന മുന്നോട്ടു വെച്ച പ്രധാന ആവശ്യങ്ങള്‍.
സമരം ശക്തമാക്കുമെന്നും ആശുപത്രികളിൽ നാളെ ഒപി സൗകര്യം ഉണ്ടായിരിക്കില്ലെന്നുമായിരുന്നും പ്രതിഷേധക്കാർ പ്രഖ്യാപിച്ചിരുന്നത്. തീവ്ര പരിചരണ വിഭാഗങ്ങളിലും ലേബർ റൂമുകളിലും ഓപ്പറേഷൻ തീയേറ്ററുകളിലും ഉള്ള രോഗികൾക്ക് ചികിത്സ നിഷേധിക്കില്ലെന്നും ഐഎംഎ ഭാരവാഹികൾ അറിയിച്ചിരുന്നു. മെഡിക്കൽ കോളേജുകളിലേയും സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലേയും സ്വകാര്യ ആശുപത്രികളേയും ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു.