നിയമനം അന്തിമ വിധിക്ക് ശേഷം മാത്രം മതിയെന്ന് നിർദേശം
യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിലെ പ്രതികൾ ഉൾപ്പെട്ട പിഎസ്‍സി റാങ്ക് പട്ടികയില്‍ അപാകതയുണ്ടെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. കെഎപി നാല് ബറ്റാലിയനിലേക്കുള്ള ശാരീരിക ക്ഷമതാ പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി പട്ടികയിലുൾപ്പെട്ട 10 ഉദ്യോഗ്യാർത്ഥികൾ നൽകിയ പരാതിയിലാണ് ട്രൈബ്യൂണലിന്റെ ഇടപെടൽ.
കെഎപി നാല് ബറ്റാലിയനിലേക്കുള്ള പട്ടികയിലുൾപ്പെട്ട കോഴിക്കോട് സ്വദേശികളായ ഉദ്യോഗാർത്ഥികളാണ് പരാതി നൽകിയത്. യൂണിവേഴ്സിറ്റി കോളേജ് സംഭവം ഉണ്ടാവുന്നതിന് മുൻപ് ജൂലൈ 5 നാണ് ഇത്തരമൊരു നിർദേശം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ഈ ഹർജിയിൽ തിരുമാനം ഉണ്ടാകുന്നത് വരെ മറ്റ് നടപടികൾ തടയുകയും ചെയ്തുകൊണ്ടായിരുന്നു ഉത്തരത്.
അതേസമയം, ഈ പട്ടികയിലാണ് ഒന്നാം സ്ഥാനക്കാരനായി യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും മറ്റൊരു പ്രതിയായ നസീം, യൂണിറ്റ് അംഗം പ്രണവും ഉൾപ്പെട്ടിരുന്നത്. ഇവരുടെ പേരുകൾ ഇപ്പോഴാണ് പുറത്ത് വന്നതെങ്കിലും ഇവരുൾപ്പെട്ട റാങ്ക് ലിസ്റ്റിനെതിരേ ആദ്യം മുതലേ ആരോപണം ഉയര്‍ന്നിരുന്നെന്നാണ് ഉത്തരവിലൂടെ വ്യക്തമാവുന്നത്. അന്തിമ വിധിക്ക് ശേഷം മാത്രമായിരിക്കണം പട്ടികയിൽ നിന്നും നിയമനം നടത്താൻ പാടുള്ളു എന്നും ഉത്തരവ് വ്യക്തമാക്കുന്നു.
അതിനിടെ അഖിലിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പരീക്ഷ പേപ്പറുകൾ കണ്ടെത്തിയ സംഭവം വളരെ ഗൗരവതരമായ കാര്യമാണെന്ന് കേരള സർവകലാശാല വൈസ് ചാൻസിലർ വിപി മഹാദേവൻപിള്ള. ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റി കോളേജ് അധികൃതർക്ക് വീഴ്ച്ച പറ്റിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി കോളേജിൽ സമീപകാലത്ത് നടന്ന പരീക്ഷകൾ പരിശോധിക്കുംമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം, സർവകലാശാലയിൽ നിന്നും സീൽ നഷ്ടപ്പെട്ടിട്ടില്ലെന്നും വിസി വ്യക്തമാക്കി. വിദ്യാർഥിയുടെ വീട്ടിൽനിന്ന് ഉത്തരമെഴുതാനുള്ള കടലാസുകൾ കിട്ടിയ സംഭവം അന്വേഷിക്കുന്നതിനായി സർവകലാശാല പ്രോ-വൈസ് ചാൻസിലറേയും പരീക്ഷാ കൺട്രോളറേയും ചുമതടപ്പെടുത്തിയിട്ടുമുണ്ട്. ഓരോ സെന്ററുകൾക്കും മൂൻകൂട്ടി എത്ര പരീക്ഷ പേപ്പറുകൾ നൽകി എന്നതിനെക്കുറിച്ചും ഓരോ കോളേജിനും നൽകിയ ഉത്തര കടലാസുകളെക്കുറിച്ചും അന്വേഷണം നടത്തുമെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.