UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡൽഹി ഹൈക്കോടതി അനുമതി നൽകി, തടഞ്ഞുവച്ച ജെഎൻയു വിദ്യാർത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു

2006നു ശേഷം എസ്എഫ്ഐക്ക് പ്രസിഡണ്ട് സ്ഥാനം ലഭിച്ചതായിരുന്നു ഫലം

2006നു ശേഷം എസ്എഫ്ഐക്ക് പ്രസിഡണ്ട് സ്ഥാനം ലഭിച്ച ജവഹർലാൽ നെഹ്റു സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. സെൻട്രൽ പാനലില്‍ ഭൂരിഭാഗവും ഇടത് സംഘടനാ സ്ഥാനാർത്ഥികൾ വിജയിച്ച തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നതിന് ഡല്‍ഹി ഹൈക്കോടതി അനുമതി നൽകിയതോടെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ സർവകലാശാല ഫലപ്രഖ്യാപനം നടത്തിയത്.

അകാരണമായി തങ്ങളുടെ പത്രിക തള്ളിയെന്ന് ആരോപിച്ച് രണ്ട് വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സെപ്തംബർ 8 ന് നടക്കേണ്ട ഫലപ്രഖ്യാപനം ഇന്നത്തേക്ക് നീണ്ടത്. ജസ്റ്റിസ് സച്ച്ദേവയാണ് ഫലം പ്രഖ്യാപനത്തിന് അനുമതി നൽകികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ആദ്യ അപേക്ഷയിൽ തിരഞ്ഞെടുപ്പ് രീതി, വിദ്യാർത്ഥികളുടെ പ്രാതിനിധ്യം, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആവൃത്തി, ദൈർഘ്യം, സ്ഥാനാർത്ഥികളുടെ യോഗ്യത, സ്ഥാനാർത്ഥികൾക്കുള്ള പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് അഡ്മിനിസ്ട്രേറ്റർമാർ എന്നിവയ്ക്ക് സുപ്രീം കോടതി മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. ഇത് പ്രകാരം ഓരോ കോളേജ് / സ്കൂൾ / വകുപ്പിനും വിദ്യാർത്ഥി സംഘടനയിൽ പ്രാതിനിധ്യം ഉണ്ടായിരിക്കണമെന്ന് ലിങ്‌ഡോ കമ്മിറ്റിയുടെ ശുപാർശയും നിവവിലുണ്ട്. എന്നിട്ടും കൗൺസിലർമാരുടെ എണ്ണം കുറച്ചെന്നും ഹർജികളിൽ ഒന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സെപ്തംബർ ആറിനായിരുന്നു യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്. 2008ൽ ലിങ്ദോ കമ്മിറ്റി നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന പരാതിയെത്തുടർന്ന് സർവ്വകലാശാലയിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.

പിന്നീട് 2012ലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഐസ സ്ഥാനാർത്ഥിയാണ് പ്രസിഡണ്ട് സ്ഥാനത്തേക്കെത്തിയത്. പിന്നീട് തുടർച്ചയായി ഐസ സ്ഥാനാർത്ഥികൾ പ്രസിഡണ്ട് സ്ഥാനത്തേക്ക് വിജയിച്ചു വന്നു. 2015-16 തെരഞ്ഞെടുപ്പിൽ കനയ്യ കുമാറിലൂടെ ഇടതു സംഘടനകൾ പ്രസിഡണ്ട് സ്ഥാനം പിടിച്ചെടുത്തു. ഇദ്ദേഹം എഐഎസ്എഫ് സ്ഥാനാർത്ഥിയായിരുന്നു.

പ്രസിഡണ്ട് സ്ഥാനത്തേക്ക് വിജയിച്ചെത്തിയത് എസ്എഫ്ഐ സ്ഥാനാർത്ഥിയായ ഐഷി ഘോഷ് ആണ്. ഇവർക്ക് 2313 വോട്ടുകൾ ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയത് എബിവിപിയും മൂന്നാം സ്ഥാനം പിടിച്ചത് സ്വത്വവാദ സംഘടനയായ ബാപ്സയുമാണ്.

വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തിൽ സാകേത് മൂൻ ആണ് വിജയിച്ചത്. 3365 വോട്ടുകൾ. ഇദ്ദേഹം ഡിഎസ്എഫ് സ്ഥാനാർത്ഥിയാണ്. രണ്ടാംസ്ഥാനത്തെത്തിയത് എബിവിപിയുടെ ശ്രുതി അഗ്നിഹോത്രിയാണ്. 1335 വോട്ടുകൾ ലഭിച്ചു.

ഐസ സ്ഥാനാർത്ഥിയായ സതീഷ് യാദവാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ വിജയിച്ചത്. ഇദ്ദേഹത്തിന് 2518 വോട്ട് ലഭിച്ചു. രണ്ടാമതെത്തിയ ശബരീഷ് പിഎക്ക് 1355 വോട്ടാണ് ലഭിച്ചത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എംഡി ഡാനിഷ് ആണ് ഒന്നാമതെത്തിയത്. ഇദ്ദേഹത്തിന് ലഭിച്ചത് 3295 വോട്ടാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍