UPDATES

ജോസഫ് വിഭാഗത്തിന്റെ കത്ത് കോടതി ഉത്തരവിന്റെ ലംഘനമാണ്; ജോസ് കെ മാണി വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കൊല്ലം ജില്ല ജനറല്‍ സെക്രട്ടറിയായ മനോജാണ് പരാതിക്കാരന്‍.

ജോസഫ് വിഭാഗത്തിനെതിരെ പരാതിയുമായി മാണി വിഭാഗം. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ പിജെ ജോസഫ് ആണ് എന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനുമുന്നില്‍ കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് പരാതി. ജോസഫാണ് ചെയര്‍മാന്‍ എന്നുകാണിച്ചു കൊണ്ടുള്ള കത്ത് തള്ളണമെന്നാണ് മാണി വിഭാഗത്തിന്റെ ആവശ്യം.

കോടതി ഉത്തരവു പ്രകാരം ബൈലോ പ്രകരമേ ചെയര്‍മാനെ തിരഞ്ഞെടുക്കാനാവൂ. എന്നാല്‍ ഇവിടെ അങ്ങനെയല്ല. അതിനാല്‍ തന്നെ ഈ കത്ത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്. കൊല്ലം ജില്ല ജനറല്‍ സെക്രട്ടറിയായ മനോജാണ് പരാതിക്കാരന്‍. പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതിനെതിരെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിനും രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കണം എന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള മാണി വിഭാഗം ആവശ്യപ്പെടുന്നതിന് ഇടയിലായിരുന്നു ജോസഫിന്റെ നീക്കം. സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുമ്പ് തന്നെ പാര്‍ട്ടിയില്‍ ആധിപത്യമുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണിത്. മാണി വിഭാഗക്കാരനായ ജോയ് എബ്രഹാമാണ് കത്ത് നല്‍കിയത് എന്നതാണ് ശ്രദ്ധേയം.

നേരത്തെ ജോസഫിന് അനുകൂലമായി ഒരു സര്‍ക്കുലര്‍ ജോയ് എബ്രഹാം ഇറക്കിയിരുന്നു. പാര്‍ട്ടി ഭരണഘടന പ്രകാരം ചെയര്‍മാന്‍ മരിച്ചാലോ, ചെയര്‍മാമാന്റെ അഭാവത്തിലോ വര്‍ക്കിംഗ് ചെയര്‍മാന്‍ ചെയര്‍മാന്‍ ആകും എന്ന് ഈ സര്‍ക്കുലറില്‍ പറയുന്നു. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ ജോസഫ് വിഭാഗത്തിന് ഭൂരിപക്ഷമില്ല.

എംഎല്‍എമാര്‍ക്കിടയിലും ഇരു വിഭാഗങ്ങളും ഭൂരിപക്ഷം അവകാശപ്പെടുന്നുണ്ടെങ്കിലും മാണി ഗ്രൂപ്പിനാണ് മുന്‍തൂക്കം. റോഷി അഗസ്റ്റിന് പുറമെ നിയുക്ത എംപിയും നിലവിലെ എംഎല്‍എയുമായ തോമസ് ചാഴിക്കാടന്‍, എന്‍ ജയരാജ് എന്നിവരും ജോസ് കെ മാണിക്കൊപ്പമാണ്. നേരത്തെ കേരള കോണ്‍ഗ്രസ് ജോസഫിലുണ്ടായിരുന്ന മോന്‍സ് ജോസഫ്, ജോസഫ് പക്ഷത്ത് തന്നെ നില്‍ക്കുന്നു.

അതേസമയം കെഎം മാണിയുടെ വിശ്വസ്തനായിരുന്ന മുന്‍ മന്ത്രി സിഎഫ് തോമസ് നിലപാട് വ്യക്തമാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ജോസഫിന്റെ നീക്കം മാണി വിഭാഗത്തിന് ആഘാതമാണ്.

Read: ഗാന്ധി കുടുംബത്തില്‍നിന്നല്ലാത്ത എത്ര പ്രസിഡന്റുമാരെ കോണ്‍ഗ്രസുകാര്‍ക്കറിയാം? രാഹുല്‍ ഒഴിയുമെന്ന് പറയുമ്പോള്‍ ഓര്‍ക്കേണ്ട ചരിത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍