നക്‌സല്‍ ചരിത്രം പറയുന്ന പുസ്തകം ബാഗില്‍ കണ്ടെത്തിയാല്‍ ഒരാളെ അറസ്റ്റ് ചെയ്യാമെങ്കില്‍ എന്ത് തരത്തിലുള്ള സുരക്ഷയാണ് രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ മുന്നോട്ട് വെക്കുന്നത്.
ഒരു പുസ്തം കയ്യിൽവയ്ക്കുന്നതിലുടെ എന്ത് തെറ്റാണ് താൻ ചെയ്തതെന്ന് ആര്‍ കെ ബിജുരാജിന്റെ ‘നക്‌സല്‍ ദിനങ്ങള്‍’ എന്ന പുസ്തകം കൈവശം വച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിനി ശബാന നസ്‌റിന്‍. ഇന്നലെ രാഹുൽ ഗാന്ധിയുടെ സന്ദർശന വേളയിൽ കരുതൽ തടങ്കൽ എന്ന പേരിലായിരുന്നു കല്‍പ്പറ്റ എന്‍ എം എസ് എം ഗവണ്‍മെന്‍റ് കോളേജിലെ ജേര്‍ണലിസം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ശബാന നസ്‌റിനെ കൽപ്പറ്റ പോലീസ് മണിക്കൂറുകളോളം തടഞ്ഞുവച്ചത്. ലൈബ്രറിയില്‍ നിന്ന് വായിക്കാനെടുത്ത പുസ്തകത്തിന്റെ പേരിലായിരുന്നു ദുരനുഭവം ഉണ്ടായത്.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയെന്ന പേരിലാണ് കസ്റ്റഡിയിലെടുത്തത്. അദ്യം ഒന്നും പ്രതികരിക്കാൻ പോലീസ് തയ്യാറായില്ല. നിരന്തരം ചോദിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം രണ്ടാളുടെ ആൾ ജാമ്യത്തിണ് വിട്ടത്. ഇതോടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയെന്ന പേരില്‍ കേസായിട്ടുണ്ട്. അവരെന്നെ നക്‌സലൈറ്റാക്കുന്നെങ്കില്‍ ഞാന്‍ അങ്ങനെ ആയിക്കോട്ടെ, പുസ്തകം കൈവശം വെച്ചതിന് പൊലിസ് കേസെടുത്ത ഷബാന പറയുന്നു. മീഡിയ വൺ ടിവിയോടായിരുന്നു പ്രതികരണം.
മുൻപ് ഒരു സാധാരണ കേസില്‍ പോലും ഇതുവരെ പ്രതിയായിട്ടില്ലാത്ത വ്യക്തിയാണ് താൻ. പുസ്തകങ്ങള്‍ വായിച്ചു തീരുന്നത് വരെ ബാഗില്‍ കൊണ്ടു നടക്കുന്ന പതിവുണ്ട്. ഇതാണ് താൻ ചെയ്ത തെറ്റ്. പക്ഷേ ആ പുസ്തകം നിരോധിച്ചതല്ല. അത്രയും പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ പുസ്തകം നിരോധിക്കണമായിരുന്നു. ആദിവാസികളുടെ ജീവിതാവസ്ഥ ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ മുന്‍പ് പങ്കെടുത്തിട്ടുണ്ട്. അക്കാര്യം പോലീസ് ചോദിച്ചിരുന്നു, ഒരു പാട് ഫോട്ടോകൾ കണിച്ച് അവരെയെല്ലാം അറിയുമോ എന്ന് ചോദിച്ചു. ഇതിന് ശേഷം സി ഐ എത്തിയ ശേഷം വിട്ടയക്കാമെന്നായിരുന്നു പോലീസ് ആദ്യം നിലപാടെടുത്തത്. അദ്ദേഹം വന്ന് വിലാസം പരിശോധിച്ച ശേഷം പൊക്കോളാൻ പറഞ്ഞു. എന്നാൽ പിന്നീടും മണിക്കൂറുകൾ അവിടെ പിടിച്ച് വച്ചെന്നും വിദ്യാർത്ഥി ആരോപിച്ചു.
നക്‌സല്‍ ചരിത്രം പറയുന്ന പുസ്തകം ബാഗില്‍ കണ്ടെത്തിയാല്‍ ഒരാളെ അറസ്റ്റ് ചെയ്യാമെങ്കില്‍ എന്ത് തരത്തിലുള്ള സുരക്ഷയാണ് രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ മുന്നോട്ട് വെക്കുന്നത്. നരേന്ദ്രമോദിയില്‍ നിന്നും സംരക്ഷണം വാഗ്ദാനം ചെയ്താണ് അദ്ദേഹം മൽസരിക്കുന്നത്. പക്ഷേ ഇപ്പോഴിങ്ങനെയെങ്കിൽ പിന്നീടുള്ള അവസ്ഥ എന്തായിരിക്കുമെന്നും വിദ്യാർത്ഥിനി ചോദിക്കുന്നു.