UPDATES

സിനിമാ വാര്‍ത്തകള്‍

എംവിആറും,ഗൗരിയമ്മയുമല്ല പുകച്ചിട്ടും പുറത്ത് ചാടാത്ത വിഎസാണ്‌ മാതൃക; ഫേസ്ബുക്ക് പോരാളികളെ വിമര്‍ശിച്ച് ജോയ് മാത്യു

താര രാജാക്കന്മാര്‍ക്ക് ഇന്ന് പൊങ്കാലയിടുന്ന ഇവന്മാരൊക്കെത്തന്നെ നാളെ ഇവരുടെ ഫ്ളക്സിനുമേല്‍ പൂമാലയും പാലഭിഷേകവും നടത്തും , എംഎല്‍യും എംപിയുമാക്കും ചിലപ്പോ മന്ത്രി വരെ ആക്കിയെന്നിരിക്കും

താര സംഘടനയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പൊട്ടിത്തറികളില്‍ തന്റെ നിലപാടുകളെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ജീനികെട്ടിയ കുതിരകള്‍ ചെയ്യേണ്ടത് എന്ന പേരില്‍ തന്റെ പുതിയ വെബ് സൈറ്റിലാണ് ജോയ് മാത്യു വിഷയത്തിലെ നയം വ്യക്തമാക്കുന്നത്. ജീനികെട്ടിയോടുന്ന കുതിരക്കൂട്ടം പോലെയാണ് പാര്‍ട്ടി അണികള്‍. താര സംഘടനയില്‍ ക്ലാസ് ഫോര്‍ ജീവനക്കാരനായ തന്നെ പുറത്ത് ചാടിച്ച് അന്നം മുടാനും പ്രതികരിക്കുന്നത് നിര്‍ത്തിക്കാനുമുള്ള തറ പരിപാടിയാണ് സൈബര്‍ കോമാളികള്‍ ഉദ്ദേശിക്കുന്നത്. മുന്‍പ് തിലകന്‍ എന്ന നടനെ ചാനലുകാരും ചില വിപ്ലവപാര്‍ട്ടിക്കാരും കൂടെ ഇത്തരത്തില്‍ മൂലക്കിരുത്തിയിരുന്നു. ഇവര്‍ തിലകനെ കൊണ്ട് ചുടു ചോറു വാരിക്കുകയായിരുന്നു.
എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പാര്‍ട്ടിവിട്ട് പുറത്തുവന്ന മുതിര്‍ന്ന സിപിഎം നേതാക്കളായ എംവി രാഘവനും, ഗൗരിയമ്മയും അല്ല പുകച്ചിട്ടും പുറത്തു ചാടാത്ത വിഎസ് അച്യുതാനന്ദനാണ് തന്റെ മാതൃക ജോയ്മാത്യു പറയുന്നു.

കേരള രാഷ്ട്രീയത്തിലെ പലരും അമ്മയുടെ താക്കോല്‍ സ്ഥാനത്തിരിക്കുന്നുണ്ട് ഇവര്‍ ഒരക്ഷരം മിണ്ടുന്നില്ല. എന്നാല്‍ വിവരമുള്ള എംഎ ബേബിയെപ്പോലുള്ള നേതാക്കന്മാര്‍ സ്ത്രീ സുരക്ഷയെപ്പറ്റിയും താരസംഘടനയുടെ അരാഷ്ട്രീയ നിലപാടിനെയും അപലപിക്കുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി അണികള്‍ ജീനി അഴിച്ച് വച്ച് ചുറ്റുമുളളത് കാണാനും കേള്‍ക്കാനും തയ്യാറാവണമെന്നും ജോയ് മാത്യു ആവശ്യപ്പെടുന്നു.

ജോയ്മാത്യുവിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം….

ജീനികെട്ടിയ കുതിരകള്‍ ചെയ്യേണ്ടത്

ചില ഊച്ചാളിഷാജിമാര്‍ക്ക് അയാളുടെ തന്നെ പാര്‍ട്ടി നിലപാട് അറിയിക്കാനാണ് ഇത് ഇവിടെ പോസ്റ്റുന്നത് കാര്യഗൗരവം തിരിച്ചറിഞ്ഞ കാര്‍ട്ടൂണിസ്‌റ് ഗോപീകൃഷ്ണാ നമിച്ചു, ഇനി ഊച്ചാളിക്കുള്ള മറുപടി

ജീനികെട്ടിയോടുന്ന കുതിരക്കൂട്ടം പോലെയാണ് പാര്‍ട്ടി അണികള്‍. തെക്ക് വടക്ക് നോക്കില്ല കിഴക്കും പടിഞ്ഞാറും കേള്‍ക്കില്ല . മുകളില്‍ ആകാശമുണ്ടെന്നോ താഴെ മണ്ണിലാണ് നില്‍ക്കുന്നതെന്നോ അറിയുന്നില്ല അമ്മാതിരി ജീനിയാണ് അണിയിച്ചിരിക്കുന്നത് .

വെട്ടും കുത്തും ശരീരത്തില്‍ മാത്രമല്ല സത്യം പറയുന്നവനെ നിശബ്ദനാക്കാനുള്ള എല്ലാ മാര്‍ഗ്ഗവും അവര്‍ സ്വീകരിക്കും. ആദ്യം സ്വന്തം മോന്തയില്‍ കെട്ടിയ ജീനി അഴിക്കുക സുഹൃത്തെ എന്നിട്ട് കണ്ണ് തുറന്നു ചുറ്റും നോക്കുക. ‘അമ്മ ‘ എന്ന സംഘടന കേരളരാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുന്നില്ലെങ്കിലും കേരളരാഷ്ട്രീയത്തിലെ പലരും അമ്മയുടെ താക്കോല്‍ സ്ഥാനത്തിരിക്കുന്നവരായിരിക്കുന്നവരായിട്ടും ഒരക്ഷരം മിണ്ടാതെ പഴം വായില്‍ അടിച്ചു കയറ്റിയ (സൈബര്‍ സഖാക്കളുടെ പ്രയോഗം) മട്ട് ഇരിക്കുകയും എന്നാല്‍ വിവരമുള്ള എംഎ ബേബിയെപ്പോലുള്ള നേതാക്കന്മാര്‍ സ്ത്രീ സുരക്ഷയെപ്പറ്റിയും ‘അമ്മ യില്‍ നടന്ന അരാഷ്ട്രീയ നിലപാടിനെ അപലപിക്കുകയും ചെയ്യുമ്പോള്‍ നാമെന്താണ് മനസ്സിലാക്കേണ്ടത്?
തിലകന്‍ എന്ന നടനെ കൊണ്ടു ചുടു ചോര്‍ വാരിച്ച് പുറത്തുചാടിച്ചപോലെ ക്ലാസ്സ് ഫോര്‍ ജീവനക്കാരനായ എന്നെ പുറത്ത് ചാടിച്ച് എന്റെ അന്നം മുട്ടിക്കാനും നെറികേട് വിളിച്ച് പറയുന്നത് നിര്‍ത്തിക്കാനുമുള്ള തറ പരിപാടിക്കൊന്നും സൈബര്‍ കോമാളികള്‍ കോപ്പുകൂട്ടണ്ട .
പാവം തിലകന്‍ ചേട്ടനെ കുറച്ച് ചാനലുകാരും ചില വിപ്ലവപാര്‍ട്ടിക്കാരും കൂടെ മൂലയ്ക്കിരുത്തി, അടങ്ങിയൊതുങ്ങി പഞ്ചപുശ്ചമടക്കി നില്‍ക്കാന്‍ കഴിയാത്ത സ്വാതന്ത്ര്യ ദാഹിയായ ആ കലാകാരന്‍ ഒരു നാടക ഗ്രൂപ്പ് ഉണ്ടാക്കി പിടിച്ച് നില്‍ക്കാന്‍ നോക്കിയെങ്കിലും ഒരു പാര്‍ട്ടിക്കാരനും പിന്തുണച്ചില്ല -കോണ്‍ഗ്രസ്സ്‌കാരനാണെങ്കിലും രാഷ്ട്രീയ തത്വ ചിന്തകനായ ചെറിയാന്‍ ഫിലിപ്പിനെപ്പോലും ഉള്‍ക്കൊള്ളാന്‍ മനസ്സ് കാണിച്ച പാര്‍ട്ടി ചാനല്‍പ്പോലും തിലകനു ചാനലിലെ ഒരു ബഞ്ചിലെങ്കിലും ഇരിക്കാനുള്ള സ്ഥലം പോലും കൊടുത്തില്ല അതുകൊണ്ടാണ് ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊള്ളണം എന്ന് പാവം കാള്‍ മാര്‍ക്‌സ് പറഞ്ഞത് ഞാന്‍ അനുസരിക്കുന്നത് . (പോരാളികള്‍ കാള്‍ മാര്‍ക്‌സ് എന്ന പേരൊക്കെ കേട്ടിട്ടുണ്ടോ ആവൊ!) എം വി ആര്‍ ,ഗൗരിയമ്മ തുടങ്ങിയവരല്ല പുകച്ചിട്ടും പുറത്ത് ചാടാത്ത വി എസ് ആണ് എനിക്ക് മാതൃക
സംഘടനാക്കാര്യം സംഘടനക്കകത്ത്, അതാണതിന്റെ ശരി -നമ്മുടെ പി ബി ഒക്കെ പോലെത്തന്നെ ഇപ്പോള്‍ ”അമ്മ”ക്ക് വിളിക്കുന്ന ചാനലുകളും പത്രങ്ങളും ഇതേ ‘അമ്മ” യെക്കൊണ്ട് സ്റ്റേജില്‍ പലതും കളിപ്പിക്കുകയും ആ കളി ചാനലില്‍ വരുമ്പോള്‍ അത് കണ്ടു രാമാഞ്ചിതനാകാന്‍ ഈ ഊച്ചാളി ഷാജിമാര്‍ മുമ്പില്‍ത്തന്നെയുണ്ടാവുകയും ചെയ്യും താര രാജാക്കന്മാര്‍ക്ക് ഇന്ന് പൊങ്കാലയിടുന്ന ഇവന്മാരൊക്കെത്തന്നെ നാളെ ഇവരുടെ ഫ്ളക്സിനുമേല്‍ പൂമാലയും പാലഭിഷേകവും നടത്തും , എംഎല്‍യും എംപിയുമാക്കും ചിലപ്പോ മന്ത്രി വരെ ആക്കിയെന്നിരിക്കും

80% മലയാളികളും filmo phelia എന്ന ഒരു പ്രത്യേക മാനസീക രോഗത്തിന്നടിമകളാണെന്ന് ഒരു മെഡിക്കല്‍ ജേര്‍ണല്‍ പറയുന്നു; സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ (അഭിനരംഗമാണു ലക്ഷ്യമെങ്കിലും തല്‍ക്കാലം ക്ലാസ് ഫോര്‍ ആയാലും തൃപ്തനായിരിക്കും) സാധിക്കാനാവാത്തതിന്റെ frustration കൊണ്ടാണ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വീഴ്ച കാത്തിരിക്കുന്നതും അത് ആഘോഷമാക്കുന്നതും ഉദാഹരണമായി അവര്‍ നിരത്തുന്ന തെളിവുകള്‍ വെച്ച് നോക്കുമ്പോള്‍ അത് ശരിയുമാണ് വിദേശത്ത് ഒരു മികച്ച നടന്റെയോ നടിയുടെയോ അഭിനയ മുഹൂര്‍ത്തങ്ങളാണ് അവര്‍ youtube ലും മറ്റും പ്രദര്‍ശിപ്പിക്കുന്നതെങ്കില്‍ നമ്മള്‍ നമ്മുടെ നടീ നടന്മാരുടെ അശ്ലീലങ്ങളോ വീഴ്ചകളോ അല്ലെങ്കില്‍ തുണിമാറിക്കിടക്കുമ്പോള്‍ കാണുന്ന ശരീര ഭാഗങ്ങളോ ആഘോഷമാക്കുന്നു ; എത്ര കൃത്യമായ നിരീക്ഷണം !
അതിനാല്‍ ഊച്ചാളി ഷാജിമാരോട് പറയാനുള്ളത് ആദ്യം സ്വന്തം മോന്തമേല്‍ അടച്ചുകെട്ടിയ ജീനി അഴിച്ച് വെച്ച് ചുറ്റും കണ്ണുതുറന്നു നോക്ക് പലതും കാണ് പലതും കേള്‍ക്ക് ആരാന്റെ കുളിമുറിയില്‍ എത്തിനോക്കാതെ അവനവന്റെ കക്കൂസെങ്കിലും വൃത്തിയാക്കാനെങ്കിക്കും ശ്രമിക്കു.

കൂടുതല്‍ വായനയ്ക്ക്…. https://joymathew.com/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍