പൊലീസ് കംപ്ളെയ്ന്‍റ്സ് അതോറിറ്റി മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.നാരായണക്കുറുപ്പാണ് നെടുങ്കണ്ടം കേസിൽ അന്വേഷണ കമ്മിഷന്‍.
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് വിവാദങ്ങൾക്ക് തടയിടാനുള്ള നീക്കവുമായി സംസ്ഥാമന സർക്കാർ രംഗത്തെത്തുമ്പോൾ മുമ്പ് പ്രഖ്യാപിച്ച സമാനമായ മുന്ന് മൂന്നു അന്വേഷണ കമ്മിഷനുകള്‍ ഇത് വരെ റിപ്പോര്‍ട്ട് സമർപ്പിച്ചിട്ടില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് പ്രഖ്യാപിച്ച 2016-ല്‍ മരങ്ങാട്ടുപള്ളി പാറയ്ക്കല്‍ സിബിയുടെ കസ്റ്റഡിമരണം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഡി. ശ്രീവല്ലഭന്‍ കമ്മിഷനാണ് ഇതുവരെ റിപ്പോര്‍ട്ട് സമർപ്പിക്കാത്ത ഒന്ന്. നിരവധി തവണ കമ്മിഷന്റെ കാലാവധി നീട്ടി നല്‍കിയിട്ടുമുണ്ട്. നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തിനു സമാനമാണ് ഈ കേസ്.
എറെ വിവാദമായ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം അന്വേഷിക്കുന്ന ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മിഷനാണ് പേരുദോഷം ഉണ്ടാക്കുന്ന മറ്റൊന്ന്. പ്രഖ്യാപിച്ച് 30 മാസം പിന്നിട്ട ഈ കമ്മീഷന് അഞ്ചു തവണയാണ് കാലാവധി നീട്ടി നല്‍കിയത്. 1.84 കോടി രൂപ പ്രവര്‍ത്തനത്തിനായി ചെലവഴിക്കുകയും ചെയ്തു.
കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും വീഴ്ചകള്‍ അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ കമ്മിഷനും ഈ പട്ടികയിൽ പെടുന്നു. ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായരെയാണ് സര്‍ക്കാര്‍ ആദ്യം പുറ്റിങ്ങലിൽ അന്വേഷണത്തിനായി നിയമിച്ചത്. എന്നാൽ അദ്ദേഹം രാജിവച്ചൊഴിഞ്ഞു. പിന്നാലെയാണ് ജ. പി.എസ് ഗോപിനാഥന്‍ കമ്മിഷൻ നിലവിൽ വരുന്നത്. കാലാവധിയും സര്‍ക്കാര്‍ നീട്ടി നല്‍കിയ ഈ കമ്മീഷണും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
എന്നാൽ, ഇക്കാലയളവിൽ തന്നെ സമയബന്ധിതമായി റിപ്പോര്‍ട്ട് നല്‍കിയ കമ്മിഷനുകളാണ് ജ. സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മിഷനും ജ. പി.എസ്. ആന്റണി കമ്മിഷനും.
അതേസമയം, നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും സമാന്തരമായി നടക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. പൊലീസ് കംപ്ളെയ്ന്‍റ്സ് അതോറിറ്റി മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.നാരായണക്കുറുപ്പാണ് അന്വേഷണ കമ്മിഷന്‍.