ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരും
‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന മുദ്രാവാക്യമുയര്‍ത്തി ഹിന്ദിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയതിന് പിന്നാലെ ആരംഭിച്ച വിവാദത്തിൽ തുറന്നടിച്ച് നടനും തമിഴ്നാട്ടിലെ മക്കൾ നീതിമയ്യം പാര്‍ട്ടി മേധാവിയുമായ കമൽഹാസൻ. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കമല്‍ഹാസൻ ഹിന്ദിവാദത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്ന് കമല്‍ഹാസന്‍ മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യം സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചപ്പോള്‍ അവരവരുടെ ഭാഷയും സംസ്കാരവും സംരക്ഷിമെന്നതായിരുന്നു നമുക്ക് നല്‍കിയ ഉറപ്പ്.ഷായ്ക്കും സുല്‍ത്താനും സാമ്രാട്ടിനും ആ ഉറപ്പ് ലംഘിക്കാനാകില്ലെന്നും കമൽഹാസൻ പറയുന്നു. രാജ്യത്ത് നിരവധി ഭാഷകളുണ്ട്, അവയെ എല്ലാം ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷേ ഞങ്ങളുടെ മാതൃഭാഷ തമിഴാണ്. ജെല്ലിക്കെട്ടിന് വേണ്ടി നടത്തിയത് ഒരു പ്രതിഷേധം മാത്രമായിരുന്നു, എന്നാൽ ഭാഷകൾക്ക് വേണ്ടിയുള്ള പോരാട്ടം അതിനേക്കാൾ വലുതായിരിക്കും. ഇത്തരമൊരു നാടിന് ആവശ്യമില്ലെന്നും
അദ്ദേഹം വ്യക്തമാക്കുന്നു.
Now you are constrained to prove to us that India will continue to be a free country.
You must consult the people before you make a new law or a new scheme. pic.twitter.com/u0De38bzk0
— Kamal Haasan (@ikamalhaasan) September 16, 2019
ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ് എല്ലാം ഉൾക്കൊള്ളുന്ന ഒരു ഇന്ത്യയെ അടഞ്ഞ ഒന്നാക്കി മാറ്റരുത്. രാജ്യത്തിന്റെ ദേശീയ ഗാനം ബംഗാളിയിലാണ്. എന്നാൽ ഇന്ത്യക്കാര്‍ അഭിമാനത്തോടെയാണ് അത് ആലപിക്കുന്നത്. കാരണം എല്ലാ ഭാഷകള്‍ക്കും സംസ്കാരങ്ങള്‍ക്കും ബഹുമാനം നല്‍കി രചിച്ചതുകൊണ്ടാണ് അത് ദേശീയഗാനമായത്. ഇപ്പോൾ വിവാദത്തിന് ഇടയാക്കിയ തരത്തിലുള്ള ഇടുങ്ങിയ ചിന്താഗതികൾ എല്ലാവർക്കും ദോഷം ചെയ്യുമെന്നും കമൽ ഹാസൻ വീഡിയോയിൽ വ്യക്തമാക്കുന്നു പറയുന്നു.
രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷ ഉണ്ടാകണമെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി പ്രതികരിച്ചത്. വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് രാജ്യത്തെ ഒരുമിപ്പിക്കുന്നതിന് സാധിക്കും. മാതൃഭാഷയ്ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നുമായിരുന്നു ‘ഹിന്ദി ദിവസിൽ’ അമിത് ഷായുടെ ട്വീറ്റ്. ട്വീറ്റിനെിരെ വിവിധ കോണിൽ നിന്നും കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാവെയാണ് കമൽഹാസന്റെ പ്രതികരണം.