കോണ്‍ഗ്രസ് എം.എല്‍.എ സീമന്ത് പാട്ടീലിനെ കാണാനില്ല.
കര്‍ണാടകയില്‍ നിയമസഭയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നത് സംബന്ധിച്ച ചർച്ചകൾ തുടരുന്നു. വോട്ടെടുപ്പ് നടന്നാല്‍ പരാജയപ്പെടുമെന്ന് ഉറപ്പുള്ളിടതാണ് സ്പീക്കർക്ക് സുപ്രീം കോടതി നൽകിയ ആശ്വാസ വിധിയുടെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. 15 വിമത എം.എല്‍.എമാരും ഒരു കോണ്‍ഗ്രസ് എം.എല്‍.എയും സഭയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇവരെ ഒഴിച്ച് നിർത്തിയാൽ സര്‍ക്കാര്‍ പക്ഷത്തുള്ളത് 101 പേര്‍ മാത്രമാണ്. ബിജെപിക്കൊപ്പം സഭയില്‍ 105പേരുണ്ട്. വോട്ടെടുപ്പ് നടന്നാല്‍ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ഉറപ്പാണ്.
അതേസമയം, വിശ്വാസ വോട്ടെടുപ്പിൽ എല്ലാ അംഗങ്ങൾക്കും വിപ്പ് ബാധകമാണെന്ന് സ്പീക്കർ രമേഷ് കുമാർ അറിയിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിനെ മാനിച്ച് കൊണ്ടാണ് സഭ പ്രവർത്തിക്കുന്നത്. വിപ് നൽകുന്നതിൽ നിന്ന് നിങ്ങളെ ആരും വിലക്കുന്നില്ല, ഇവിടെ താൻ ആർക്കും അനുകുലമായല്ലെ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമ സഭയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആണ് വിപ്പ് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടത്. സുപ്രീം കോടതിയുടെ ഇക്കാല വിധിയെ ചുണ്ടിക്കാട്ടിയായിരുന്നു സിദ്ധരാമയ്യയുടെ ആവശ്യം. ഇതിന് പിന്നാലെയാണ് വിപ്പ് വിഷത്തിൽ ഉൾപ്പെടെ നിയമസഭയിൽ ഭരണ പ്രതിപക്ഷ തർക്കം ആരംഭിച്ചത്.
15 വിമത എം.എല്‍.എമാര്‍ക്ക് വിപ്പ് ബാധകമാക്കരുതെന്ന് വ്യക്തമാക്കുന്നതാണ് സുപ്രീം കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് ബിഎസ് യദ്യൂരപ്പ ആരോപിച്ചു. എന്നാൽ മുൻ മുഖ്യമന്ത്രി യദ്യൂരപ്പയും പ്രതിപക്ഷവും സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നായിരുന്നു ഡികെ ശിവകുമാറിന്റെ മറുപടി.
അതിനിടെ, കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എ സീമന്ത് പാട്ടീലിനെ കാണാനില്ല. എം.എല്‍.എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ നിന്നാണ് കാണാതായത്. ഇന്നലെ സിദ്ധരാമയ്യ റിസോര്‍ട്ടിൽ നടത്തിയ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തിരോധാനം. ഇയാൽ മുംബൈയിൽ ആശുപത്രിയിലുണ്ടെന്നാണ് വിവരം. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹം ചികിൽസയ്ക്കായി മുംബയിലെത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ വിമത എംഎൽഎമാർക്കൊപ്പം ചേരാനാണ് സീമന്ത് പാട്ടീലിന്റെ നീക്കമെന്നം അഭ്യൂഹങ്ങളുണ്ട്.
വിശ്വാസവോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. സഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കും. ഇതിന് സമയപരിധിയില്ല. ഇന്നും നാളെയും സഭ തുടര്‍ന്നാല്‍ ശനിയും ഞായറും അവധിയാണ്. അതേസമയം, വോട്ടെടുപ്പ് ഇന്നുതന്നെ വേണമെന്നു ബിജെപി ആവശ്യപ്പെട്ടു. ചര്‍ച്ച വേണ്ട. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നത് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി സ്പീക്കര്‍ക്ക് കത്തുനല്‍കി.