കൊലപാതകം ഞെട്ടിക്കുന്നതാണെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട് പരിഗണിച്ച കോടതിയുടെ പ്രതികരണം.
കാസർക്കോട് ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായ പെരിയ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ കോടതി ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്ന് പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു. കൂടുതൽ പ്രതികളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
കൊലപാതകം ഞെട്ടിക്കുന്നതാണെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട് പരിഗണിച്ച കോടതിയുടെ പ്രതികരണം. എന്നാൽ കസ്റ്റഡിയിൽ പ്രതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കരുതെന്നു കോടതി നിർദേശിച്ചു. കൊലയ്ക്ക് ഉപയോഗിച്ച അയുധങ്ങൾ കണ്ടെടുത്തതുൾപ്പെടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതിന് പിറകെയാണ് പ്രതിയെ കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കിയത്.
അതേസമയം, കേസിൽ പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ കൊലപാതകം രാഷ്ട്രീയ വിരോധമാണെന്ന് വ്യക്തമാക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കൊല്ലണമെന്ന ഉദ്യേശത്തോടെയാണ് ആക്രമണം നടത്തിയത്. സിപിഎം പ്രവർത്തകരാണ് കൊലയ്ക്ക് പിന്നിൽ. സംഭവത്തില്‍ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ചയാണ് പീതാംബരനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്കു വേണ്ടി പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന ആറംഗ സംഘവും കസ്റ്റഡിയിലുണ്ട്.
ഇരട്ട കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനം നടത്തിയതിന് പിറകെയാണ് രാഷ്ട്രീയ കൊലപാതകം എന്ന് വ്യക്തമാക്കി പോലീസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്. പാർട്ടി നിർദേശ പ്രകാരമാണ് കൊലനടത്തിയതെന്ന പീതാംബരന്റെ കുടുംബത്തിന്റെ ആരോപണം തള്ളിയാണ് കോടിയേരി പാർട്ടിക്ക് പങ്കില്ലെന്ന വാദം ആവർത്തിച്ചത്.