നാളെ ഹാജരാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് പ്രോസിക്യൂട്ടർ അറിയിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
പെരിയ ഇരട്ടക്കൊലക്കേസിലെ കേസ് ഡയറി ഹാജരാക്കാൻ പോലീസിന് ഹൈക്കോടതി നിർദേശം. നാളെ തന്നെ കേസ് ഡയറി ഹാജറാക്കണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്. ക്രമക്കേട് നടത്തി എന്ന ആരോപണം ഉയരാതിരിക്കാനാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദേശം. കേസിലെ മുന്ന് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. രണ്ടാ പ്രതിയും, 9, 10 പ്രതികളുമാണ് ജാമ്യാപേക്ഷ നൽകിയത്. തങ്ങളെ തെറ്റായി പ്രതിചേർത്തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഇതിന് പിറകെയാണ് കേസിലെ വിശദാംശങ്ങൾ പരിശോധിക്കാൻ നാളെ തന്നെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിർദേശം നൽകിയത്‍. നാളെ ഹാജരാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് പ്രോസിക്യൂട്ടർ അറിയിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. വ്യക്തിവിരോധമാണെന്ന് കൊലപാതകത്തിന് കാരണമെന്ന് വിശദീകരിച്ചാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം കുറ്റപത്രം നല്‍കിയത്. കൊലപാതകം നടന്ന് 90 ദിവസം പിന്നിട്ടവേളയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കൊലപാതകമാണിതെന്നാണ് കുറ്റപത്രത്തിൽ വ്യക്മതാക്കുന്നത്.
കേസില്‍ ആകെ 14 പ്രതികളാണ് കേസിലുള്ളത്. ഫെബ്രുവരി 17-നാണ് കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്ത്‌ലാലിനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.