ഇന്നലെ അറസ്റ്റു ചെയ്ത സജി ജോർജിനെ കോടതി ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കാസർകോട് പെരിയ ഇരട്ടകൊലക്കേസിൽ അഞ്ചുപ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതിന് പിറകെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കൊച്ചി ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീക്ക് സംഘത്തലവന്‍ ക്രൈംബ്രാഞ്ച് മലപ്പുറം ഡിവൈെസ്പി പ്രദീപ്, കാസര്‍കോട് സിഐ അബ്ദുള്‍ സലീം എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുക. അഞ്ചുപ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതോടെ കേസിലെ പ്രതികളുടെ എണ്ണം ഏഴായി. ഏച്ചിലടുക്കം സ്വദേശികളായ സുരേഷ്, അനില്‍ക്കുമാര്‍, പത്തൊന്‍പതുകാരനായ അശ്വിന്‍, കല്ലിയോട് സ്വദേശികളായ ശ്രീരാഗ്, ഗിജിന്‍ എന്നിവരുടെ അറസ്റ്റാണ് വൈകീട്ടോടെ രേഖപ്പെടുത്തിയത്.
അതിനിനടെ, ഇന്നലെ അറസ്റ്റു ചെയ്ത സജി ജോർജിനെ കോടതി ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സജി നേരിട്ട് കൃത്യത്തിൽ പങ്കെടുത്തെന്നും, ഫോറൻസിക് പരിശോധനയും കൂടുതൽ തെളിവെടുപ്പും പൂർത്തിയാക്കാനുള്ളതുകൊണ്ട് പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. സജി ജോര്‍ജിനെ കാറുകണ്ടെടുത്ത വെളുത്തോളിയിൽ എത്തിച്ച് തെളിവെടുത്ത ശേഷമായിരുന്നു കോടതിയിൽ ഹജരാക്കിത്. എന്നാല്‍ താന്‍ വാഹനം ഓടിക്കുകമാത്രമാണ് ചെയ്തതെന്നും, കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നും സജി പറഞ്ഞതായി മനോരമ ന്യൂസിനോട് പറയുന്നു.
അതേസമയം, പ്രതികൾ പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്നു തെളിവില്ലെന്നാണു പൊലീസ് പറയുന്നത്. എന്നാൽ കഞ്ചാവ് ലഹരിയിലാണ് അക്രമം നടത്തിയതെന്നാണു പീതാംബരന്റെ മൊഴി. പീതാംബരൻ ലഹരി ഉപയോഗിക്കാറില്ലെന്നു ബന്ധുക്കളും പറയുന്നു. സംഭവദിവസം 7 പ്രതികളിൽ ചിലർ മാത്രമേ മദ്യപിച്ചിരുന്നുള്ളുവെന്നാണു പൊലീസ് പറയുന്നത്. കോടതിയില്‍ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ കൊല്ലപ്പെട്ട യുവാക്കളോട് സജി ജോർജിനു നേരിട്ടു പങ്കുണ്ടെന്നും പൂർവ വൈരാഗ്യം ഉണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാടുന്നു. ചെറുപ്പം മുതൽ പീതാംബരന്റെ സുഹൃത്തായ സജി. 5 കേസുകളിൽ പ്രതിയായ സജി മുൻപും രാഷ്ട്രീയ സംഘർഷങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ടൈൽ വ്യാപാരിയാണ് ഇയാൾ.