നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നതു തെറ്റായ സന്ദേശം നൽകും
സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ വിമര്‍ശനവുമായി കേരള കാത്തലിക്ക് ബിഷപ്പ് കൗൺസിൽ (കെസിബിസി). രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കണമെന്നും വനിതാ മതിലുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നത് ശരിയല്ലെന്നും കെസിബിസി പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിലായിരുന്നു പ്രതികരണം.
നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്ന് ആരോപിക്കുന്ന കെസിബിസി സമൂഹത്തെ ഭിന്നിപ്പിച്ചു കൊണ്ടല്ല നവോത്ഥാന മൂല്യം ഉയർത്തേണ്ടതെന്നും പറയുന്നു. കേരളത്തിലെ നവോത്ഥാനത്തിന്റെ പിതൃത്വം ഏതെങ്കിലും സംഘടനയോ സമുദായമോ അവകാശപ്പെടുന്നതു ശരിയല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
വനിതാ മതിലിനെ വിമർശിച്ച് കൊണ്ട് എൻ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായർ രംഗത്തെത്തിയതിന് പിറകെയായിരുന്നു കെസിബിസിയുടെ വാർത്താക്കുറിപ്പു്. വനിതാ മതില്‍ വിഭാഗീയത സൃഷ്ടിക്കുമെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി വിജയന്‍ ജനത്തെ കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍ഷ്ട്യമാണെന്നും ആരെയും അംഗീകരിക്കുന്നില്ലെന്നും ആരോപിച്ചു. ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ല. ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറയുന്നു.
ശബരിമല വിഷയത്തിൽ സുപ്രിംകോടതി വിധി അനുകൂലമായില്ലെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ സമീപിക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. വിശ്വാസമാണ് വലുത്. ഈമാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കാമെന്നും സുകുമാരന്‍ നായര്‍ അറിയിച്ചു. സര്‍ക്കാരില്‍ നിന്നും എന്‍എസ്എസ് ഒന്നും നേടിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം വനിതാമതിലുമായി സഹകരിച്ചാല്‍ ബാലകൃഷ്ണപിള്ളയെ എന്‍എസ്എസുമായി സഹകരിപ്പിക്കില്ലെന്നും വ്യക്തമാക്കുന്നു.