വൈകിട്ടോടെ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന് ആശുപത്രി അധികൃതർ
മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ കെ എം മാണി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ശ്വാസകോശ രോഗമുള്‍പ്പെടെയുള്ള അസുഖത്തെ തുടര്‍ന്നാണ് കെ എം മാണിയെ കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് അദ്ദേഹമെന്നും ഏഷ്യാനെറ്റ് ന്യൂസ്റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, വിദഗ്ദ ഡോക്ടര്‍മാരുടെ ചികില്‍സയിലും നീരീക്ഷണത്തിലുമാണ് അദ്ദേഹം. എന്നാൽ നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ മെഡിക്കൽ ബുളളറ്റിനിലൂടെ അറിയിച്ചു. മാണിയുടെ രക്തസമ്മർദവും നാഡിമിടിപ്പും സാധാരണ നിലയിലാണെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്.
ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു കെ എം മാണി. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. അണുബാധയുണ്ടാകാതിരിക്കാൻ സന്ദർശകർക്ക് നിയന്ത്രണമുണ്ട്. ആരോഗ്യനില മോശമായതിനെ തുടർന്ന് ചികിത്സയിലായിരുന്നതിനാൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണിയുടെ പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്‍റെ മകളും അടുത്ത ബന്ധുക്കളും ഇപ്പോൾ ആശുപത്രിയിലുണ്ട്.