സ്വർണക്കടത്ത് കേസില്‍ കോഫെ പോസെ ചാര്‍ജ് ഒഴിവാക്കണമെന്നുമായിരുന്നു എംഎല്‍മാര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് നല്‍കിയ ശുപാർശയുടെ ഉള്ളടക്കം.
ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് ഇടത് എംഎല്‍എ പിടിഎ റഹീമിന്റെ മകനും മരുമകനും സൗദി അറേബ്യയില്‍ പിടിയിലായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകെ കള്ളക്കടത്ത് പ്രതിക്ക് ശുപാര്‍ശയുമായി ഇടത് എംഎല്‍എമാര്‍ രംഗത്തെത്തിയെന്ന് ആരോപണം. കരിപ്പൂര്‍ സ്വര്‍ണക്കടത്തകേസിലെ പ്രതി അബു ലെയ്സിനെതിരെ കോഫെപോസെ ചുമത്തിയത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പിടിഎ റഹീം ഉള്‍പ്പെയുള്ള ഇടത് എംഎല്‍എമാര്‍ രംഗത്തെത്തിയെന്നാണ് പുതിയ ആരോപണം. പിടിഎ റഹീമിന് പുറമെ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെതിരേയുമാണ് ആരോപണം. കോഫെപോസെ പ്രകാരമുള്ള കരുതല്‍ തടങ്കലില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ആഭ്യന്തര വകുപ്പിന് എംഎല്‍എമാര്‍ ശുപാര്‍ശ ചെയ്തത്.
കേസില്‍ കോഫെ പോസെ ചുമത്തി ഒരു വര്‍ഷം കഴിഞ്ഞുവെന്നതിനാല്‍ ചാര്‍ജ് ഒഴിവാക്കണമെന്നുമായിരുന്നു എംഎല്‍മാര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയുടെ ഉള്ളടക്കം. എന്നാല്‍ അറസ്റ്റ് നടന്ന തിയ്യതി മുതലാണ് ഒരു വര്‍ഷം പരിഗണിക്കുന്നതെന്ന് കണ്ടെത്തി ആഭ്യന്തര വകുപ്പ് അപേക്ഷകള്‍ തള്ളുകയായിരുന്നു. കരിപ്പൂര്‍ വഴി 35 കിലോ സ്വര്‍ണം കടത്തിയ കേസില്‍ 2014 ഫെബ്രുവരിയിലാണ് അബു ലെയ്സിന്റെ പേരില്‍ ഡിആര്‍ഐ ഒരു വര്‍ഷം മുന്‍കരുതുല്‍ തടങ്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുള്ള കൊഫെ പോസെ ചുമുത്തിയത്. കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ഓഗസ്റ്റില്‍ അനധികൃതമായി കേരളത്തിലെത്തിയ അബുലെയ്സിനെ ഡി.ആര്‍.ഐ അറസ്റ്റു ചെയുകയായിരുന്നു.
എന്നാല്‍, അബുലൈസിന3യി അനധികൃതമായി ഇടപെട്ടെന്ന് ആരോപണം തെറ്റാണെന്ന് പിടിഎ റഹീം എംഎല്‍എയും കാരാട്ട് റസാഖ് എംഎല്‍എയും പ്രതികരിച്ചു. അബു ലെയ്സിന്റെ പിതാവിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ശുപാര്‍ശ നല്‍കിയതെന്ന് കാരാട്ട് റസാഖ് വ്യക്തമാക്കി. മണ്ഡലത്തിലെ വോട്ടര്‍ എന്ന നിലയിലാണ് താന്‍ ശുപാര്‍ശ കത്ത് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. എംഎല്‍എ എന്ന നിലയില്‍ നിയമപരമായ ഇടപെടല്‍ നടത്തുക മാത്രമാണ് ചെയ്തതെന്നാണ് പിടിഎ റഹീമിന്റെ വാദം.
ഹവാല പണമിടപാട് :പി ടി എ റഹിം എംഎൽഎയുടെ മകനും മരുമകനും ദമാമിൽ അറസ്റ്റിൽ