കെൽട്രോണിന് മുൻകൂട്ടി പണം നൽകുന്നവരുടെ സ്ഥാപനങ്ങൾ, വീടുകൾ എന്നിവ സിസിടിവി ക്യാമറകൾ വഴി കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
മുൻകൂട്ടി പണം നൽകുന്നവരുടെ സ്ഥാപനങ്ങൾ, വീടുകൾ എന്നിവയ്ക്ക് സാങ്കേതിത തികവോടെ സുരക്ഷ ഉറപ്പാക്കാന്‍ പദ്ധതിയുമായി കേരള പോലീസ്. ഇതിനായി സംസ്ഥാന പൊലീസ് ആസ്ഥാനത്ത് സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ കൺട്രോൾ റൂം ഒരുക്കുന്നെന്ന് റിപ്പോർട്ട്. പണം നൽകിയാൽ വീടുകളും ഓഫീസുകളുമെല്ലാം സിസിടിവിമുഖേന 24 മണിക്കുറും പുതിയ കൺട്രോൾ റൂമിലൂടെ നിരീക്ഷിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നത്. എന്നാൽ തന്ത്ര പ്രധാനമായ പോലീസ് ആസ്ഥാനത്ത് സമാന്തര നിരീക്ഷണ സംവിധാനം ഒരുക്കുന്ന രീതിക്കെതിരെ സേനക്കുള്ളിൽ എതിർപ്പുണ്ടെന്ന് എഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ പങ്കാളിത്തത്തോടെയാണ് പുതിയ കൺട്രോൾ റൂം സ്ഥാപിക്കുന്നത്. കെൽട്രോണിന് മുൻകൂട്ടി പണം നൽകുന്നവരുടെ സ്ഥാപനങ്ങൾ, വീടുകൾ എന്നിവ സിസിടിവി ക്യാമറകൾ വഴി ഈ മുറിയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
കെൽട്രോണിനാണ് കൺട്രോൾ റൂമിന്‍റെ മേൽനോട്ടം നിർവഹിക്കും. കെൽട്രോൺ ഉപകരാർ നൽകുന്ന സ്വകാര്യ കമ്പനി കണ്‍ട്രോള്‍ റൂം സജ്ജീകരിക്കും. കെൽട്രോൺ നിയോഗിക്കുന്ന ജീവനക്കാർക്കാകും കൺട്രോൾ റൂമിന്റെ നിയന്ത്രിക്കുക. കൺട്രോൾ റൂമിൽ പൊലീസുകാരുണ്ടാവില്ലെന്ന് ചുരുക്കം.
കുറ്റകൃത്യങ്ങൾ തടയാനാകുന്നതിനും, സുരക്ഷ ഉറപ്പാക്കുന്നതിനും കണ്‍ട്രോള്‍ റൂം സഹായകമാവുമെന്നാണ് പൊലീസ് പറയുന്ന നേട്ടം. പൊലീസിന്റെ ജോലി പുറം കരാർ നൽകുന്നതിലൂടെ തിരിച്ചടിയാവുമെന്നാണ് സമാന്തര കണ്‍ട്രോള്‍ റൂമിനെ എതിർക്കുന്ന സേനയിലെ ഒരു വിഭാഗത്തിന്റെ വിമർശനം. എന്നാൽ അടുത്തമാസം പുതിയ കണ്‍ട്രോള്‍ റൂമിന്‍റെ പ്രവർത്തനം തുടങ്ങുമെന്നാണ് വിലയിരുത്തൽ.