ബാങ്ക് തട്ടിപ്പുകാര്‍ അയച്ചുതരുന്ന മെസേജ് ഉപഭോകതാവിന്റെ അക്കൌണ്ട് കാലിയാക്കുന്നു
ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടാൻ തട്ടിപ്പുകാർ പുതിയ മാർഗം സ്വീകരിക്കുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണിലേക്ക് അയക്കുന്ന മെസേജുകള്‍ മറ്റൊരു നമ്പരിലേക്ക് അയക്കാന്‍ നിര്‍ദ്ദേശിക്കുകയും ഇതു ചെയ്യുന്നവരുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി.
മെസേജ് അയച്ചു കഴിഞ്ഞാല്‍ അയാളുടെ മൊബൈല്‍ നമ്പരുമായി ലിങ്ക് ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. തുടര്‍ന്ന് ഡെബിറ്റ് കാര്‍ഡിന്റെ വിവരങ്ങളും ഉപഭോക്താവിന്റെ ഫോണില്‍ ലഭിക്കുന്ന ഒടിപി യും തട്ടിപ്പുകാര്‍ ചോദിച്ചറിയുകയും ചെയ്യുന്നതോടെ മുഴുവൻ പണവും മോഷ്ടിക്കപ്പെടുകയും ചെയ്യുമെന്നും കേരള പോലീസിന്റെ സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ ഐജി മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ ഇത്തരം 10 ഓളം കേസുകളിലായി 12 ലക്ഷത്തോളം രൂപ തട്ടിക്കപ്പെട്ടിട്ടുണ്ട്. സംഭവങ്ങളിൽ അന്വേഷണം നടത്തിവരികയാണെന്നും സൈബര്‍ ഡോം പോസ്റ്റിൽ പറയുന്നു. പുതിയ രീതി വ്യാപകമായതോടെ പൊതുജനങ്ങള്‍ക്കായി ബോധവത്കരണം നടത്താന്‍ സൈബര്‍ ഡോം തീരുമാനിച്ചതായും െഎജി മുന്നറിയിപ്പിൽ പറയുന്നു.
തട്ടിപ്പിനിന് ഇരയായെന്ന് ബോധ്യപ്പെട്ടാൽ ആദ്യ നടപടിയായി വിവരം സാധ്യമാവും വേഗത്തിൽ ബാങ്ക് അധികൃതരെ അറിയിച്ച് അക്കൗണ്ട് ഫ്രീസ് ചെയ്യണമെന്നും മുന്നറിയിപ്പ് പറയുന്നു. ശേഷം വിവരം പോലീസിനെ അറിയിക്കുകയും എംപിന്‍ നമ്പര്‍ മാറ്റുകയും ചെയ്യണമെന്നും ഐജി മനോജ് എബ്രഹാം അറിയിച്ചു.
അതിനിടെ ഓണ്‍ലൈന്‍ വഴി പണം തട്ടുന്ന സംഘത്തെ സൈബര്‍ ഡോം കണ്ടെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം വ്യാജ പേജുകള്‍ രൂപീകരിച്ചും പണമിടപാട് സൗകര്യം ലഭ്യമാക്കുന്ന യുപിഐ സംവിധാനം വഴിയുമാണ് തട്ടിപ്പ് നടത്തുന്നതെന്നു ഐജി.മനോജ് എബ്രഹാം അറിയിച്ചു.
കോട്ടയത്തെ കോളജ് അധ്യാപകന്‍, ചങ്ങനാശേരിയിലെ അധ്യാപകര്‍, കൊച്ചിയിലെ വിദ്യാര്‍ഥി ഇങ്ങനെ നിരവധി പേരില്‍ നിന്നായി 12 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയെടുത്തത്. പരാതികൾ പ്രകാരം ഐപി മേല്‍വിലാസം കേന്ദ്രീകരിച്ചുള്ള അനേഷണത്തിലാണ് സൈബര്‍ഡോം ജാര്‍ഖണ്ഡിലെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റന്റെ പുർണ രൂപം
അക്കൗണ്ടിൽ നിന്നും പണം തട്ടുന്നതിനായി പുതിയരീതി
ബാങ്ക് തട്ടിപ്പുകാര്‍ അയച്ചുതരുന്ന മെസേജ് ഉപഭോകതാവിന്റെ അക്കൌണ്ട് കാലിയാക്കുന്നു
ഈ തട്ടിപ്പ് നടത്തുന്നതിനായി ഇരയുടെ മൊബൈല്‍ ഫോണിലേക്ക് മെസ്സേജ് അയക്കുകയും ഈ മെസ്സേജ് മറ്റൊരു നമ്പറിലേക്ക് അയക്കുവാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.
ഉപഭോക്താവ് ഈ മെസ്സേജ് അയച്ചു കഴിഞ്ഞാല്‍ ടിയാന്റെ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയും, അതിനു ശേഷം ഡെബിറ്റ് കാര്‍ഡിന്റെ വിവരങ്ങളും ഉപഭോക്താവിന്റെ ഫോണില്‍ ലഭിക്കുന്ന OTP യും തട്ടിപ്പുകാര്‍ ചോദിച്ചറിയുകയും, തുടര്‍ന്നു ഉപഭോക്താവിന്റെ ബാങ്ക് അക്കൊണ്ടിലെ മുഴുവന്‍ നിക്ഷേപവും തട്ടിപ്പുകാര്‍ അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫറാക്കുകയും ചെയ്യുന്നു.
ശ്രദ്ധിയ്ക്കുക:
വഞ്ചിക്കപ്പെട്ടെന്നറിഞ്ഞാല്‍ ഉടനെ ATM കാര്‍ഡ് ബ്ലോക്ക് ചെയ്താലും അക്കൗണ്ടിൽനിന്നും പണം നഷ്ടപ്പെടുന്നത് തടയാൻ സാധിക്കില്ല .
അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ, MPIN മാറ്റുകയോ ചെയ്യുക എന്നതാണു പരിഹാര മാര്‍ഗ്ഗം.