മൂന്ന് എഎല്‍എമാര്‍, മൂന്ന് എംപിമാര്‍, അഞ്ച് ജഡ്ജിമാര്‍ എന്നിവര്‍ക്കുപുറമെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളി നടേശന്‍ ഉള്‍പ്പെടെയുള്ളവരുടെ പോലീസ് അകമ്പടിയാണ് നിര്‍ത്തുന്നത്.
പോലീസിലെ ദാസ്യപ്പണിയും രാഷ്ട്രീയക്കാര്‍ അടക്കമുള്ളവരുടെ അനാവശ്യ സുരക്ഷയും വിവാദമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 23 പേര്‍ക്കുള്ള പോലീസ് അകമ്പടി നീക്കാന്‍ തീരുമാനം. മൂന്ന് എഎല്‍എമാര്‍, മൂന്ന് എംപിമാര്‍, അഞ്ച് ജഡ്ജിമാര്‍ എന്നിവര്‍ക്കുപുറമെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളി നടേശന്‍ ഉള്‍പ്പെടെയുള്ളവരുടെ പോലീസ്
അകമ്പടിയാണ് നിര്‍ത്തുന്നത്. നിലവില്‍ സുരക്ഷാ ഭീഷണി നിലവിലില്ലെന്ന സെക്യൂരിറ്റി റിവ്യൂകമ്മിറ്റിയുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് അഭ്യന്തര വകുപ്പിന്റെ നടപടി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ട് അടക്കം പരിശോധിച്ച ശേഷം ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന റിവ്യൂകമ്മിറ്റിയാണ് നിലവില്‍ സുരക്ഷാ ഭീഷണിയില്ലാത്തവരുടെ പട്ടിക തയ്യാറാക്കിയത്.
എംപിമാരായ കെവി തോമസ്, അന്റോ ആന്റണി, എന്‍കെ പ്രേമചന്ദ്രന്‍, എംഎല്‍എമാരായ പിജെ ജോസഫ്, പികെ ബഷീര്‍, തോമസ് ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍, കേരളാ ജുഡീഷ്യന്‍ അക്കാദമി വിഭാഗം ഡയറക്ടര്‍ ജസ്റ്റിസ് കെടി ശങ്കരന്‍, തിരുവന്തപുരം, ഇടുക്കി അഡീഷനല്‍ സ്‌പെഷ്യല്‍ ജഡ്ജിമാര്‍, തൃശൂര്‍ പ്രിന്‍സിപ്പല്‍ സബ് ജഡ്ജ്, കണ്ണൂര്‍ കുടുംബ കോടതി ജഡ്ജ്, സിഡിആര്‍സി മുന്‍ ചെയര്‍മാന്‍ പിക്യു ബര്‍ക്കത്തലി, ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് വി പി ഇസ്മയില്‍, സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ കെവി സോഹന്‍, തിരുവന്തപുരം ജില്ലാ ഗവ. പ്ലീഡര്‍, ശബരിമല, മാളിപ്പുറം മേല്‍ശാന്തിമാര്‍ എന്നിവരും പട്ടികയിലുണ്ട്.
കേന്ദ സര്‍ക്കാരിന്റെ വൈ കാറ്റഗറി സുരക്ഷ നില നില്‍ക്കുന്നതിനാലാണ് വെള്ളാപ്പള്ളി നടേശന്റെ സംസ്ഥാന പോലിസിന്റെ സുരക്ഷ പിന്‍ലിക്കാന്‍ തീരുമാനിച്ചത്. ജൂലായ് അവസാനത്തോടെ കൂടുതല്‍ പേരുടെ അകമ്പടി പിന്‍വലിക്കാനുള്ള നടപടികളും പരിശോധിച്ചു വരികയാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അടിയന്തിരമായി മാതൃയുണിറ്റിലേക്ക് മടങ്ങാനും ഉത്തരവായിട്ടുണ്ട്. സുരക്ഷയ്ക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍മാരെ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ മാറ്റണമെന്നും റിവ്യൂകമ്മറ്റി ശുപാര്‍ശയില്‍ പറയുന്നു.