ആദ്യ തുക കെട്ടിട നിർമാണ തൊഴിലാളിയായ മനു മഞ്ഞുമ്മൽ പ്രീത ഷാജിക്ക് ചെക്കായി നൽകി.
സർഫാസി നിയമത്തിന്റെ ബലത്തിൽ ഇടപ്പള്ളി സ്വദേശിയായ പ്രീത ഷാജിയുടെ വീടും സ്ഥലവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിറകെ ഭൂമി തിരിച്ചു പിടിക്കാൻ ക്രൗഡ് ഫണ്ടിങ്ങിനു ശ്രമം. പൊതു ജനങ്ങളിൽനിന്നു പലിശരഹിത വായ്പ സമാഹരിച്ചു കോടതി നിർദേശിച്ച തുക കണ്ടെത്താനാണ് പ്രീത ഷാജിയും കുടുംബാംഗങ്ങളും ശ്രമിക്കുന്നത്. ഹൈക്കോടതി വിധിയനുസരിച്ച് 24 ദിവസത്തിനകം തുക അടയ്ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് നീക്കം. 43.5 ലക്ഷം രൂപ ബാങ്കിനും 1.89 ലക്ഷം രൂപ ലേലത്തിൽ പിടിച്ചയാൾക്കും കൊടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
ക്രൗഡ് ഫണ്ടിങ്ങിന്റെ ഭാഗമായി ഇതുവരെ 16 ലക്ഷം രൂപ ബാങ്കിലെത്തിയിട്ടുള്ളത്. ഇതിന്റെ ആദ്യ തുക കെട്ടിട നിർമാണ തൊഴിലാളിയായ മനു മഞ്ഞുമ്മൽ പ്രീത ഷാജിക്ക് ചെക്കായി നൽകി. ഓട്ടോറിക്ഷാ ഡ്രൈവറായ ഷാജിക്കു ഇത്ര വലിയൊരു തുക കുറഞ്ഞ സമയത്തിനുള്ളിൽ സാധിക്കാത്തതിനാലാണ് പൊതുജനങ്ങളിൽനിന്നു തുക പിരിച്ചെടുക്കാൻ ശ്രമിക്കുന്നത്. തങ്ങളുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി സഹായിക്കാൻ ഏതാനും വീട്ടമ്മമാരും സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ട്. എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ കളമശേരി ബ്രാഞ്ചിൽ തുറന്ന അക്കൗണ്ടിലൂടെയാണ് പണം സ്വരൂപിക്കുന്നത്. എന്നാൽ അക്കൗണ്ടിലൂടെയല്ലാതെ പണം പിരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവർ പറയുന്നു.
അവസാന അവസരം എന്ന നിലയിൽ കോടതി ഉത്തരവ് പ്രകാരം ലഭിച്ച ആനുകൂല്യത്തിലൂടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കിട്ടിയാൽ ഭൂമിയുടെ ഒരു ഭാഗം വിറ്റ് പണം നൽകി സഹായിച്ചവർക്ക് തിരികെ നൽകാനാവുമെന്നാണ് പ്രതീക്ഷയെന്നാണ് പ്രീതാ ഷാജിയുടെയും കൂടുംബത്തിന്റെയും പ്രതീക്ഷ.
സുഹൃത്തായിരുന്ന കണ്ണിപുറത്തുചാലിൽ സാജന് വർക്ക്ഷോപ്പ് നിർമിക്കുന്നതിനു വേണ്ടി രണ്ടു ലക്ഷം രൂപ ലോൺ എടുക്കുന്നതിനായിരുന്നു പ്രീതാ ഷാജിയുടെ ഭൂമി ഈടാക്കി ജാമ്യം നിന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഷാജിയുടെയും പ്രീതയുടെയും രണ്ടരക്കോടി രൂപ വില വരുന്ന കിടപ്പാടം ബാങ്കുകളും റിയൽഎസ്റ്റേറ്റ് മാഫിയയും ഡബ്റ്റ് റിക്കവറി ട്രൈബ്യൂണലും ചേർന്നു തട്ടിയെടുത്തെന്നാണ് ആരോപണം.
2.7 കോടി രൂപയുടെ കുടിശികയുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഭൂമി ലേലം ചെയ്ത് വിറ്റത്. അതും 37.8 ലക്ഷം രൂപയ്ക്ക് ഡബ്റ്റ് റിക്കവറി ട്രൈബ്യൂണൽ വഴി റിയൽ എസ്റ്റേറ്റ് സംഘത്തിന് അന്യായമായി ലേലം ചെയ്യുകയായിരുന്നെന്ന് ഇവർ ആരോപിക്കുന്നു.