പ്രതികളുടെ പരീക്ഷാ സെന്റർ മാറ്റം ഉള്‍പ്പെടെ ഇന്ന് ചേരുന്ന പി.എസ്.സി യോഗം ചര്‍ച്ച ചെയ്തേക്കും
യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പൊലീസ് നാലു കെട്ട് ഉത്തരക്കടലാസും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് കേരള സർവ്വകലാശാല. സംഭവത്തിൽ അന്വേഷണം നടത്താൻ വൈസ് ചാൻസലർ ഉത്തരവിട്ടു. പരീക്ഷാ കൺട്രോളറും പ്രോ വി സിയും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിസിയുടെ നിർദേശമെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്നലെ പോലീസ് നടത്തിയ പരിശോധനിയിലാണ് വിദ്യാർത്ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ ആറ്റുകാല്‍ മേടമുക്കിലെ വീട്ടില്‍ നിന്നാണ് നാലുകെട്ട് ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയത്. സംഭവത്തിൽ കോപ്പിയടി നടന്നോയെന്നും പി.എസ്.സി റാങ്ക് ലിസ്റ്റില്‍ മുന്നിലെത്താനായി വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചോയെന്നും പൊലീസ് അന്വേഷിക്കും. ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. യൂണിവേഴ്സിറ്റിയുടെ എംബ്ലമുള്ളവയാണ് ഉത്തരക്കടലാസുകളിൽ ഉത്തരം എഴുതിയവയും എഴുതാത്തവയും ഉൾപ്പെടുന്നതാണ്. ഇതിന് പുറമെയാണ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീല്‍. ഈ വ്യാജമാണോ കോളജിലുള്ളതുതന്നെയാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. യൂണിയന്‍ നേതാക്കളില്‍ പലരും കോപ്പിയടിച്ചാണ് പരീക്ഷപാസാവുന്നതെന്ന് ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.
അതിനിടെ, വിവാദത്തിൽ പിഎസ്.സിയുടെ പേരുകൂടി ഉൾപ്പെട്ട സാഹചര്യത്തിൽ യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികളുടെ പരീക്ഷാ സെന്റർ മാറ്റം ഉള്‍പ്പെടെ ഇന്ന് ചേരുന്ന പി.എസ്.സി യോഗം ചര്‍ച്ച ചെയ്തേക്കും. സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയിലേക്ക് കാസര്‍കോഡ് ജില്ലയില്‍ അപേക്ഷിച്ച നസീമിനും ശിവരഞ്ചിത്തിനും തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രം അനുവദിച്ചത് വിവാദമായതിന് പിന്നാലെയാണ് നടപടി. പി.എസ്.സി പരീക്ഷയുടെ നിഷ്പക്ഷത ചോദ്യം ചെയ്തുകൊണ്ടു കോണ്‍ഗ്രസ് ,ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലും പരീക്ഷയെ കുറിച്ച് വലിയ വിമര്‍ശനം ഉയര്‍ന്നതിനാല്‍ പി.എസ്.സി വിശദീകരണം നല്‍കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെ, വിദ്യാർത്ഥിയെ ആക്രമിച്ച സംഭവത്തിൽ പ്രതികളായ വിദ്യാർത്ഥികൾ ഉൾപ്പെടെ ആറ് പേരെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തു. അനിശ്ചിത കാലത്തേക്കാണ് സസ്പെൻഷൻ.