താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്നായിരുന്നു സാനു ചാക്കോയുടെ വാട്സ്ആപ്പ് സന്ദേശം
കെവിൻ വധക്കേസ് ദുരഭിമാനക്കൊലയെന്ന് വ്യക്തമാക്കി കോട്ടയം പ്രിൻസിപ്പല്‍ കോടതി വിധി പറയുമ്പോൾ കേസിലെ അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോയെ വെറുതെ വിട്ടത് ശരിയായില്ലെന്ന് കെവിന്റെ പിതാവ് ജോസഫ്. ചാക്കോയെ ശിക്ഷിക്കാത്തത് ദുഃഖകരമാണെന്നായിരുന്നു ജോസഫിന്റെ പ്രതികരണം. 14 പ്രതികളിൽ 10 പേരെയും കുറ്റക്കാരാണെന്നാണ് കോടതി വിധി. എന്നാൽ നാല് പേരെ വെറുതെ വിട്ടത് ശരിയായില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായി കെവിൻ വധക്കേസ് മാറുമ്പോൾ കേസിലെ പ്രതികൾക്ക് തിരിച്ചടിയായത് സഹോദരൻ ഉൾപ്പെടെയുള്ളവർക്കെതിരെ നീനു നല്‍കിയ മൊഴി. നിയാസ് തന്നെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിൻ പറഞ്ഞിരുന്നുവെന്നാണ് നീനു കോടതിയെ അറിയിച്ചത്. കെവിന്‍ ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടയാളായതിനാലാണ് വീട്ടുകാര്‍ വിവാഹത്തിന് എതിര് നിന്നതെന്നും നീനു മൊഴിനല്‍കിയിരുന്നു. ഈ മൊഴിയാണ് ദുരഭിമാനക്കൊല എന്ന നിഗമനത്തിൽ എത്തിച്ചേരാൻ കോടതിക്ക് സഹായകരമായത്.
പ്രണയവിവരം നേരത്തേ വീട്ടില്‍ പറയാതിരുന്നത് വീട്ടുകാരെ ഭയന്നിട്ടാണെന്ന് നീനു മൊഴി നല്‍കി. ചെറുപ്പം മുതലേ വീട്ടുകാര്‍ ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍ പപ്പ ടോര്‍ച്ച് വരെയിട്ട് തലയ്ക്കടിച്ചിട്ടുണ്ട്. എന്തു കാര്യത്തിലും ഇരുവരും എടുത്തുചാടി പ്രതികരിക്കുമെന്ന് നീനു കോടതിയില്‍ വ്യക്തമായിരുന്നു.
ഇതിന് പിന്നാലെയാണ് കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച നീനുവിന്‍റെ സഹോദരനും ഒന്നാംപ്രതിയുമായ സാനു ചാക്കോയുടെ വാട്സ്ആപ്പ് സന്ദേശം നിർണായകമായി. താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്നായിരുന്നു സാനു ചാക്കോയുടെ വാട്സ്ആപ്പ് സന്ദേശം. കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛൻ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കൊണ്ട് ദുരഭിമാനക്കൊല അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.