കെവിന്‍കേസ് കോടതി ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ കേരളത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി ഇത് മാറും.
കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദുരഭിമാനക്കൊലയെന്ന് വിശേഷിപ്പിക്കാവുന്ന കെവിൻ വധക്കേസിൽ ഇന്ന് വിധി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസിൽ റെക്കോർഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്. ഇന്ന് രാവിലെ 11 മണിയ്ക്കാണ് വിധി പറയുകയെന്നാണ് റിപ്പോർട്ട്.
ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിന്‍ തെന്‍മല സ്വദേശി നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ നിഷ്ടൂരമായി കൊലചെയ്യപ്പെട്ടാണ് കേസ്. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ, നീനുവിന്റെ സഹോദരൻ സാനു ചാക്കോ തുടങ്ങി 14 പ്രതികളാണു കേസിലുള്ളത്. 6 സാക്ഷികൾ വിചാരണയ്ക്കിടെ കൂറു മാറിയിരുന്നു.
അതേസമയം, ഇന്ന് വിധി പറയുമ്പോൾ കേസ് ദുരഭിമാനക്കൊലയായി കോടതി കണക്കാക്കുമോ എന്നത് ഏറെ നിര്‍ണ്ണായകമാണ്. ദുരഭിമാനക്കൊലയായി കോടതി പരിഗണിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷവരെ ലഭിച്ചേക്കാം. കെവിന്‍കേസ് കോടതി ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ കേരളത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി ഇത് മാറും. കേസ് ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽ ഉൾപ്പെടുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനു വീണ്ടും വാദം കേട്ട ശേഷം വിധി ഇന്നത്തേക്കു മാറ്റുകയായിരുന്നു. 14നു വിധി പറയുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
113 സാക്ഷികള്‍, 240 രേഖകള്‍, 55 തെളിവുകള്‍ എന്നിവയാണ് കെവിന്‍ കേസില്‍ മൂന്നു മാസം നീണ്ട വിചാരണയിൽ പരിഗണിച്ചത്.
ഇതിനിടെ കൂറു മാറിയ ആറ് സാക്ഷികൾ കോടതിയിൽ നേരത്തെ പ്രതികൾക്കെതിരെ രഹസ്യമൊഴി നൽകിയിരുന്നതിനാല്‍ ഇവർക്കെതിരെ നടപടി വേണമെന്നാണു പ്രോസിക്യൂഷന്റെ പ്രധാന ആവശ്യം. കേസിൽ 7 പ്രതികൾ പതിന്നാലര മാസമായി ജാമ്യം ലഭിക്കാതെ റിമാൻഡിലാണ്. 2 പ്രതികൾ 6 മാസത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയെങ്കിലും വിചാരണസമയത്ത് സാക്ഷിയെ മർദിച്ചെന്ന ആരോപണത്തിൽ കേസ് എടുത്തതോടെ ജാമ്യം റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു.