UPDATES

കെവിൻ വധക്കേസിൽ ഇന്ന് വിധി, സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയോ?

കെവിന്‍കേസ് കോടതി ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ കേരളത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി ഇത് മാറും.

കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദുരഭിമാനക്കൊലയെന്ന് വിശേഷിപ്പിക്കാവുന്ന കെവിൻ വധക്കേസിൽ ഇന്ന് വിധി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസിൽ റെക്കോർഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്. ഇന്ന് രാവിലെ 11 മണിയ്ക്കാണ് വിധി പറയുകയെന്നാണ്  റിപ്പോർട്ട്.

ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിന്‍ തെന്‍മല സ്വദേശി നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ നിഷ്ടൂരമായി കൊലചെയ്യപ്പെട്ടാണ് കേസ്. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛൻ ചാക്കോ ജോ‍ൺ, നീനുവിന്റെ സഹോദരൻ സാനു ചാക്കോ തുടങ്ങി 14 പ്രതികളാണു കേസിലുള്ളത്. 6 സാക്ഷികൾ വിചാരണയ്ക്കിടെ കൂറു മാറിയിരുന്നു.

അതേസമയം, ഇന്ന് വിധി പറയുമ്പോൾ കേസ് ദുരഭിമാനക്കൊലയായി കോടതി കണക്കാക്കുമോ എന്നത് ഏറെ നിര്‍ണ്ണായകമാണ്. ദുരഭിമാനക്കൊലയായി കോടതി പരിഗണിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷവരെ ലഭിച്ചേക്കാം. കെവിന്‍കേസ് കോടതി ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ കേരളത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി ഇത് മാറും. കേസ് ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽ ഉൾപ്പെടുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനു വീണ്ടും വാദം കേട്ട ശേഷം വിധി ഇന്നത്തേക്കു മാറ്റുകയായിരുന്നു. 14നു വിധി പറയുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

113 സാക്ഷികള്‍, 240 രേഖകള്‍, 55 തെളിവുകള്‍ എന്നിവയാണ് കെവിന്‍ കേസില്‍ മൂന്നു മാസം നീണ്ട വിചാരണയിൽ പരിഗണിച്ചത്.
ഇതിനിടെ കൂറു മാറിയ ആറ് സാക്ഷികൾ കോടതിയിൽ നേരത്തെ പ്രതികൾക്കെതിരെ രഹസ്യമൊഴി നൽകിയിരുന്നതിനാല്‍ ഇവർക്കെതിരെ നടപടി വേണമെന്നാണു പ്രോസിക്യൂഷന്റെ പ്രധാന ആവശ്യം. കേസിൽ 7 പ്രതികൾ പതിന്നാലര മാസമായി ജാമ്യം ലഭിക്കാതെ റിമാൻഡിലാണ്. 2 പ്രതികൾ 6 മാസത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയെങ്കിലും വിചാരണസമയത്ത് സാക്ഷിയെ മർദിച്ചെന്ന ആരോപണത്തിൽ കേസ് എടുത്തതോടെ ജാമ്യം റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു.

 

    • 2018 മേയ് 26: തെൻമല സ്വദേശിയായ നീനുവിന്റെ വീട്ടുകാരുടെ ഭീഷണി വകയ്ക്കാതെ കെവിൻ യുവതിയെ വിവാഹം ചെയ്യാമ്‍ തീരുമാനിക്കുന്നു. കെവിനൊപ്പം പോയ നീനുവിനെ കാണാനില്ലെന്ന് കാട്ടി നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിൽ പരാതി നൽകുന്നു. ഇതിന് തലേ ദിവസം നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ കെവിന്റെ അച്ഛൻ ജോസഫിനെ കാണാനെത്തിയിരുന്നു. ബന്ധത്തിൽ നിന്നു കെവിൻ പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചാക്കോ ജോസഫിന്റെ വർക്‌ഷോപ്പിൽ എത്തിയത്.
    • മേയ് 27: പുലർച്ചെ 2.00: കോട്ടയം മാന്നാനത്തുള്ള വീടാക്രമിച്ച് കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോകുന്നു. പോലീസിൽ പരാതി നൽകിയെങ്കിലും ഗൗരവത്തിലെത്തില്ല.
    • തട്ടിക്കൊണ്ടുപോയ അക്രമിസംഘം രാവിലെ 8.00 മണിയോടെ ബന്ധു അനീഷിനെ കോട്ടയം നഗരത്തിനു പുറത്ത് സംക്രാന്തിയിൽ ഇറക്കിവിടുന്നു.
    • പകൽ 11.00: കെവിനെ തട്ടിക്കൊണ്ട് പോയെന്ന് ചൂണ്ടിക്കാട്ടി നീനു നേരിട്ടെത്തി പരാതി നൽകുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ കോട്ടയം സന്ദർശനം. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കണനെന്നും അതിന് ശേഷം അന്വേഷിക്കാമെന്നും പൊലീസ് നിലപാടെടുക്കുന്നു.
    • വൈകിട്ട് 5.00: മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷം പൊലീസ് നീനുവിനെ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കുന്നു. അന്വേഷണം ആരംഭിക്കുന്നത് വൈകിട്ട് ആറോടെ.
    • രാത്രി 10.00: കെവിനെ തട്ടിക്കൊണ്ടുപോയ കാർ തെന്മലയിൽ കണ്ടെത്തി. പ്രതികളിലൊരാളായ ഇഷാനെ പിടികൂടുന്നു. തട്ടിക്കൊണ്ട് പോവുന്നതിനിടെ പിറവന്തൂരിൽ കെവിൻ കാറിൽ നിന്നു ചാടിപ്പോയെന്ന് വിവരം നൽകിയതോടെ ഈ പ്രദേശത്ത് രാത്രി തന്നെ തിരിച്ചിൽ
    • മേയ് 28: തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ രാവിലെ കെവിന്റെ മൃതദേഹം കണ്ടെത്തുന്നു. 14 പ്രതികളയും പിടികൂടുന്നു.
    • ഒക്ടോബർ 6: കെവിൻ വധക്കേസ് വിചാരണ കോട്ടയം അഡീഷനൽ സെഷൻസ് കോടതിയിൽ തുടങ്ങി.
    • നവംബർ 7: ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽ പെടുത്തി വിചാരണ നടത്താൻ തീരുമാനം.

Also Read- ഒടുവില്‍ ഭരണകൂടവും ജനപ്രതിനിധികളും കണ്ണ് തുറക്കുന്നു; നാല് പതിറ്റാണ്ട് കാലത്തെ ദുരിതത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഓമനക്കുട്ടന്റെ അംബേദ്കര്‍ ഗ്രാമം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍