നിര്‍ഭയമായി ഇരകള്‍ക്ക് മൊഴി നല്‍കാന്‍ സാധിക്കുന്നില്ലെന്നും കോടതി
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ വനിതാ ജഡ്ജിയെന്ന ആവശ്യത്തിന് അംഗീകാരവുമായി ഹൈക്കോടതി. ഇതിനായി എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വനിതാ ജഡ്ജിമാര്‍ ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു.
കേസിലെ വിചാരണ നടപടികള്‍ തൃശൂരിലെ ഉചിതമായ കോടതിയിലേക്ക് മാറ്റണമെന്നതുള്‍പ്പെടെ ആവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജി പരിഗണിക്കവൊണ് കോടതി നിർദേശം. സ്ത്രീ പീഡന കേസുകള്‍ സാധ്യമെങ്കില്‍ വിചാരണ വനിതാ ജഡ്ജിയുടെ കോടതിയില്‍ നടത്തണമെന്ന് ക്രിമിനല്‍ നടപടി ചട്ടത്തില്‍ വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടുനിനതായിരുന്നു ഹര്‍ജി.
അതേസമയം, സംസ്ഥാനത്തെ പീഡന കേസുകള്‍ പരിശോധിക്കാന്‍ മതിയായ കോടതികളില്ലാത്ത സാചര്യമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഇരകൾക്ക് പലപ്പോഴും പ്രതിക്ക് മുന്നിലൂടെ കോടതിയിലെത്തേണ്ട സാഹചര്യമുണ്ട് . മറ്റ് സംസ്ഥാനങ്ങളില്‍ പീഡനത്തിന് ഇരയാകുന്നവര്‍ക്ക് മൊഴി നല്‍കാന്‍ കോടതികളില്‍ പ്രത്യേക സംവിധാനം ഉണ്ട്. ഇവിടുത്തെ സ്ഥിതി ദയനീയമാണ്. നിര്‍ഭയമായി ഇരകള്‍ക്ക് മൊഴി നല്‍കാന്‍ സാധിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.