സുഹൃത്തുക്കളായ അഞ്ചുപേർ കസ്റ്റഡിയിൽ
ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ എറണാകുളം നെട്ടൂരില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുമ്പളം സ്വദേശി അര്‍ജുന്‍ (20) എന്ന യുവാവിൻരെ മൃതദേഹമാണ് കണ്ടെത്തിയത്. നെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു അര്‍ജുന്റെ മൃതദേഹം. സംഭവം കൊലപാതകമാണെന്ന സൂചനയാണ് പോലീസ് നൽകുന്നത്.
അര്‍ജുനെ കാണാനില്ലെന്ന് അറിയിച്ച് കുടുംബം പനങ്ങാട് പോലീസിന് പരാതി നല്‍കിയിരുന്നു. അര്‍ജുന്റെ സുഹൃത്തുക്കളായ റോണി, നിപിന്‍ എന്നിവരെ സംശയിക്കുന്നതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ജൂലായ് രണ്ടാം തീയ്യതിയാണ് അർജ്ജുനെ കാണാതായത്. മുന്നാം തീയ്യതി പ്രതികളെന്ന സംശയിക്കുന്നവരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ നൽകി പരാതി നൽകി. അഞ്ചാം തീയ്യതി റോണിയെയും നിബിനെയും കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചു എന്നാൽ ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു. കൂടുതൽ അന്വേഷണം നടത്തിയില്ല. ഒൻപതാം തിയ്യതി വരെ അരുടേയും മൊഴിയെടുക്കാൻ പോലും പോലീസ് തയ്യാറായില്ലെന്നും അർജ്ജുന്റെ പിതാവ് ആരോപിച്ചു. കേസന്വേഷണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അപമാനിച്ചെന്നും യുവാവിന്‍റെ പിതാവ് വിദ്യൻ എഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
എന്നാൽ സംഭവത്തിൽ യുവാവിന്റെ നാല് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം. കുടുംബം ഉന്നയിച്ച പരാതിയിൽ പറയുന്നവരാണ് സംഭവത്തിന് പിന്നിൽ എന്ന് തന്നെയാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണം എന്നാണ് പോലീസ് നൽകുന്ന സൂചന. ഇന്നലെ രാത്രി തന്നെ പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറയുന്നു.
നിബിൻ, റോണി, അനന്തു, അജയൻ എന്നിവരാണ് കസ്റ്റിഡിയിലുള്ളത്. ഇവർക്ക് പുറമെ പ്രായപൂർത്താവാത്ത ഒരാൾകൂടി സംഘത്തിലുണ്ടെന്നു റിപ്പോർട്ടുകള്‍ പറയുന്നു. എന്നാല്‍ മരണ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾ ഉള്‍പ്പെടെയുള്ളവയ്ക്ക് ശേഷം മാത്രമേ കണ്ടെത്താനാവു എന്നുമാണ് പോലീസിന്റെ നിലപാടെന്ന് മാധ്യമ റിപ്പോര്‍ട്ടുകൾ പറയുന്നു.