ബഷീര്‍ തന്നെ മര്‍ദിച്ചിരുന്നെന്നും അതിന്റെ പ്രതികാരം തീര്‍ക്കാനാണ് താന്‍ വന്നതെന്നുമാണ് ഷാജഹാന്റെ വെളിപ്പെടുത്തൽ.
കൊല്ലത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്ന സംഭവം കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണെന്ന് വ്യക്തമാക്കി റിമാൻഡ് റിപ്പോർട്ട്. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അതും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ബഷീറിനെ കുത്തി പരിക്കേൽപ്പിച്ച ശേഷം കോണ്‍ഗ്രസുകാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെടാ എന്ന് കുത്തിയ ശേഷം പ്രതി ഷാജഹാന്‍ വിളിച്ച് പറഞ്ഞിരുന്നെന്ന വെളിപ്പെടുത്തലാണ് ഈ തരത്തിലുള്ള അന്വേഷണത്തിലേക്ക് പോലീസിനെ നയിക്കുന്നത്.
അതിനിടെ, ബഷീറിന്റെ കൊലപാതകം വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണെന്ന പ്രതിയുടെ മൊഴിയും പുറത്തുവന്നു. കപ്പ വില്‍പ്പനയ്ക്കിടെ കൊല്ലപ്പെട്ട ബഷീരും പ്രതി ഷാജഹാനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ ബഷീര്‍ തന്നെ മര്‍ദിച്ചിരുന്നെന്നും അതിന്റെ പ്രതികാരം തീര്‍ക്കാനാണ് താന്‍ വന്നതെന്നുമാണ് ഷാജഹാന്റെ വെളിപ്പെടുത്തൽ. തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. ‘ബഷീര്‍ കുളിച്ചുകൊണ്ടിരുന്ന സമയത്താണ് വീട്ടില്‍ കയറി കുത്തിയത്. കൊല്ലാന്‍ തന്നെയാണ് വന്നതെന്നും പ്രതി വെളിപ്പെടുത്തുന്നു. സഞ്ചി ബഷീറേ കിഴങ്ങുണ്ടോയെന്ന് പ്രതി വിളിച്ച് കളിയാക്കി. ഇത് ബഷീര്‍ ചോദ്യം ചെയ്തതതോടെയായിരുന്നു ഇരുവരും തർക്കമുണ്ടായത്. ബഷീര്‍ സിപിഎം അനുഭാവിയാണെന്നും പ്രതി ഷാജഹാന്‍ പരിസരവാസികള്‍ക്ക് സ്ഥിരം ശല്യമുണ്ടാക്കുന്നയാളാണെന്നും പോലീസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
അതിനിടെ ചിതറയിലെ ബഷീറിന്റെ കൊലപാതകം പെരിയ ഇരട്ടക്കൊലകേസിന് കോണ്‍ഗ്രസ് നല്‍കിയ തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ ആരോപണം രാഷ്ട്രീയ വിവാദത്തിനും വഴിവച്ചു. പെരിയയിലെ സംഭവത്തിന് തിരിച്ചടി നൽകുമെന്ന് കോണ്‍ഗ്രസ് പല തവണ പറഞ്ഞിരുന്നതാണ്. ഇതിന്റെ ഭാഗമായാണ് ചിതറയിലെ സംഭവം. കൊലപാതക രാഷ്ട്രീയം വെടിയാൻ കോണ്‍ഗ്രസ് തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമുളളതല്ലെന്ന വ്യക്തമാക്കി ഇതിന് പിറകെ ബന്ധുക്കളും രംഗത്തുവന്നു. കപ്പ വില്‍പ്പനയെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ബഷീറിന്റെ സഹോദരി അഫ്താബീവി പറയുന്നു.