കേസന്വേഷണത്തിൽ പൊലിസ് കാട്ടിയത് ഗുരുതരമായ വീഴ്ചയാണെന്ന് പരാതിക്കാരൻ
2016 ൽ രജിസ്റ്റർ ചെയ്ത വിദ്വേഷപ്രസംഗ കേസില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്ക് മുൻകൂർ ജാമ്യം. കേസിലെ പൊലിസന്വേഷണം പൂര്‍ത്തിയാകാത്തിനാല്‍ ഇക്കാര്യം കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
യുട്യൂബില്‍ അപ് ലോഡ് ചെയ്ത പ്രസംഗം എവിടെ നടന്നുവെന്ന് കണ്ടെത്താന്‍ പൊലിസിനായിട്ടില്ല, ശബ്ദം ശശികലയുടെതാണോയെന്ന് ശാസ്ത്രീയമായി പരിശോധിക്കാനായില്ലെന്നും കോടതി ജാമ്യം അനുവദിച്ച് കൊണ്ട് ചൂണ്ടിക്കാട്ടുന്നു. 2016 ഒക്ടോബറില്‍ ഹോസ്ദുര്‍ഗ്ഗ് പൊലിസ് രജിസ്റ്റര്‍ ചെയ്ത് പിന്നീട് കോഴിക്കോട് കസബ പൊലിസിന് കൈമാറുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം സാധാരണഗതിയില്‍ അനുവദിക്കാത്ത 153 A വകുപ്പാണ് കെ പി ശശികലയ്ക്കെതിരെ ചുമത്തിയിരുന്നത്.
അതേസമയം, കേസന്വേഷണത്തിൽ പൊലിസ് കാട്ടിയത് ഗുരുതരമായ വീഴ്ചയാണെന്ന് പരാതിക്കാരനായ അഡ്വ സി ഷുക്കൂര്‍ പറഞ്ഞു. കേസിൽ ഡിജിപിയ്ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. കേസില്‍ പൊലിസിന്റെ അലംഭാവം വിമര്‍ശനത്തിനടയാക്കിയിട്ടുണ്ട്.