ഭീകരർക്ക് യാത്രാ സഹായം ഉൾപ്പടെ ഒരുക്കിയത് തൃശൂർ സ്വദേശിയായ അബ്ദുൾ ഖാദറാണെന്ന്
തമിഴ്നാട്ടിലേക്ക് തീവ്വവാദികൾ നുഴഞ്ഞുകയറിയെന്ന റിപ്പോർട്ടുകൾക്ക് പിറകെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സുരക്ഷ കർശമാക്കി. അതിനിടെ സംഘത്തോടൊപ്പമുള്ള മലയാളിയെ കുറിച്ചു ദുരൂഹത തുടരുകയാണ്. ഭീകരർക്ക് യാത്രാ സഹായം ഉൾപ്പടെ ഒരുക്കിയത് തൃശൂർ സ്വദേശിയായ അബ്ദുൾ ഖാദറാണെന്ന് പൊലീസ് സ്ഥിരീകരിച്ചതായാണ് വിവരം. കൊടുങ്ങല്ലൂർ സ്വദേശിയെന്ന് കരുതുന്ന ഇയാൾക്കൊപ്പമുണ്ടായിരുന്ന സ്ത്രിയെ കസ്റ്റഡിയിലെടുത്തതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആരാണ് കസ്റ്റഡിയിൽ എടുത്തതെന്നോ, ഇവരിപ്പോൾ എവിടെയാണെന്നോ, തീവ്രവാദ സംഘങ്ങളുമായി ഇവര്‍ക്കുള്ള ബന്ധത്തെ കുറിച്ചോ യാതൊരു വിവരവുമില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ എത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വേളാങ്കണി ഉൾപ്പടെയുള്ള ആരാധനാലയങ്ങളിലും സുരക്ഷ വർധിപ്പിച്ചു. ഇതിന് പുറമെ സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻസുകൾ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. എഡിജിപിയുടെ നേതൃത്വത്തിൽ 2000 പൊലീസുകാരെയാണ് കോയമ്പത്തൂരിൽ മാത്രം വിന്യസിച്ചിരിക്കുന്നത്.
അടിയന്തര സഹാചര്യങ്ങള്‍ നേരിടാന്‍ സജ്ജരാകണമെന്ന സന്ദേശം സൈന്യത്തിനു കൈമാറിയതായി കോയമ്പത്തൂര്‍ പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ഭീകരര്‍ നുഴഞ്ഞുകയറിയെന്നു സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പൊലീസ് കര വ്യോമ സേനകളുടെ സഹായം തേടിയതെന്നാണ് റിപ്പോര്‍ട്ട്. ഭീഷണിയുടെ പശ്ചത്തലത്തിൽ ഡൽഹിയിലും ജാഗ്രത തുടരുകയാണ്.
കോയമ്പത്തൂർ കേന്ദ്രീകരിച്ചാണ് സംഘത്തിന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നതെന്നാണ് വിവരം. നഗരത്തിലേക്കു വരുന്നതും പോകുന്നതുമായ മുഴുവന്‍ വാഹനങ്ങളിലും പരിശോധന തുടരുകയാണ്. എ.ഡി.ജി.പി ജയന്ത് മുരളി കോയമ്പത്തൂരില്‍ തങ്ങിയാണ് സുരക്ഷ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നത്. നഗരപരിധിയില്‍ മാത്രം 2000 പൊലിസുകാരെ നിയോഗിച്ചു. ഉക്കടം,കോട്ടമേഡ്, കുനിയമുത്തൂര്‍ , കരമ്പുകൈടെ തുടങ്ങിയ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങള്‍ സായുധസേന അരിച്ചുപൊറുക്കി. ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും പൂര്‍ണായിട്ടും പൊലീസിന്റെ വലയത്തിനുള്ളിലാണ്.