ഹോളിക്ക് അവധിയുള്ളതിനാല്‍ വാദം കേള്‍ക്കുന്നത് നീട്ടി വെയ്ക്കണമെന്ന് പിണറായി വിജയന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു.
ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സുപ്രീംകോടതി ഏപ്രിലിൽ അന്തിമവാദം കേള്‍ക്കുമെന്ന് വ്യക്തമാക്കിയതോടെ ഒരിടവേളയ്ക്ക ശേഷം കേസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഇന്ന് കേസ് പരിഗണനയ്‌ക്കെത്തിയപ്പോള്‍ സിബിഐയ്ക്ക് വേണ്ടി കോടതിയുടെ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വിശദമായി വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഇതോടെയാണ് ഏപ്രില്‍ ആദ്യവാരമോ രണ്ടാംവാരമോ അന്തിമവാദം കേള്‍ക്കാനുള്ള തീയതി നിശ്ചയിക്കാമെന്ന് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായുള്ള ബെഞ്ച് വ്യക്തമാക്കിയത്.
അതേസമയം, എപ്രിലിൽ വീണ്ടും ലാവ്‌ലിന്‍ കേസ് പരിഗണിക്കാമെന്ന കോടതി ഉത്തരവ് പൊതു തിരഞ്ഞെടുപ്പില്‍ ആസന്നമായ സാഹചര്യത്തിൽ വിഷയം വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുമെന്ന് ഉറപ്പാണ്. ശബരിമല, കാസർഗോട് ഇരട്ടക്കൊലപാതകം എന്നിവയ്കൊപ്പം പതിവുപോലെ ലാവ്‌ലിനും തിരഞ്ഞെടുപ്പില്‍ വിഷയമാകാനുള്ള സാധ്യതയാണ് പുതിയ സുപ്രീം കോടതി തീരുമാനം മുന്നോട്ട് വയ്ക്കുന്നത്.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ടാണു കേസ്. കരാര്‍ ലാവ്‌ലിനു നൽകാൻ പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും കേസിൽ പറയുന്നു. എന്നാൽ ലാവ്‌ലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഇപ്പോഴത്തെ നടപടി.
ലാവ്‌ലിൻ കേസിൽ ഗൂഢാലോചനയുടെ വശം പരിശോധിക്കാതെയാണു പിണറായി വിജയനുൾപ്പെടെ മൂന്നു പേരെ ഹൈക്കോടതി തിരഞ്ഞുപിടിച്ച് ഒഴിവാക്കിയതെന്നാണ് സിബിഐ ആരോപണം. കേസിൽ കെ.മോഹനചന്ദ്രൻ, പിണറായി വിജയൻ, എ.ഫ്രാൻസിസ് എന്നിവരുടെ പങ്കിനു മതിയായ തെളിവുകളുണ്ട്. പ്രഥമദൃഷ്‌ട്യാ ഗൂഢാലോചനയ്‌ക്കും തെളിവുണ്ടെന്നും അതു വിചാരണഘട്ടത്തിൽ മാത്രമേ വ്യക്‌തമാകുകയുള്ള എന്നമാണ് സിബിഐ നിലപാട്.
ലാവ്‌ലിന്‍ കേസ് ബൃഹത്താണെന്നും വിശദമായ വാദം ആവശ്യമുണ്ടെന്നുമായിരുന്നു സിബിഐ അഭിഭാഷകൻ തുഷാര്‍ മെഹ്ത ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടത്. മാര്‍ച്ചിൽ മാസത്തില്‍ ഹോളി പ്രമാണിച്ച് നീണ്ട അവധിയുള്ളതിനാല്‍ വാദം കേള്‍ക്കുന്നത് നീട്ടി വെയ്ക്കണമെന്ന് പിണറായി വിജയന് വേണ്ടി ഹാജരായ അഭിഭാഷകനും ആവശ്യപ്പെട്ടു. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ ഉൾപ്പെടെ കേസിലെ എല്ലാ ഹര്‍ജികളും സുപ്രീം കോടതി ഏപ്രിലില്‍ ഒന്നിച്ചു പരിഗണിക്കും.