യുഡിഎഫ് സര്‍ക്കാര്‍ പ്രതിഷേധക്കാർക്ക് പൂര്‍ണമായും വഴങ്ങിക്കൊടുത്തു.
സംസ്ഥാനത്തെ ദേശീയ പാതാ വികസനം തടഞ്ഞത് മുസ്ലീം തിവ്രവാദികളുടെ ഇടപെടലാണെന്ന എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ പ്രസ്താവന വിവാദമാവുന്നു. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി ഇടതു മുന്നണി സംഘടിപ്പിച്ച സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലായിരുന്നു വിജയരാഘവന്റെ പരാമർശം. പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉള്‍പ്പെടെ ഉയരുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദേശീയപാത വികസനം ഒരിഞ്ച് പോലും മുന്നോട്ട് പോയില്ലെന്നും അദ്ദേഹം ആരോപിച്ചു. അന്നത്തെ സര്‍ക്കാര്‍ പ്രതിഷേധക്കാർക്ക് പൂര്‍ണമായും വഴങ്ങിക്കൊടുത്തു. ‘രാവിലെ സ്ഥലം ഏറ്റെടുക്കാനായി ഉമ്മൻ ചാണ്ടിയും ഇബ്രാഹിംകുഞ്ഞും പോകും. വൈകുന്നേരം തിരിച്ചുവരും. ഇതായിരുന്നു അക്കാലത്ത് നടന്നിരുന്നത്. എന്നാൽ ഒരിഞ്ച് സ്ഥലം പോലും ഏറ്റെടുക്കാൻ നടപടി ഉണ്ടായില്ല. സ്ഥലം എടുക്കാൻ ചെന്നപ്പോൾ മുസ്ലീം തീവ്രവാദ സംഘടനകൾ ജാഥയായി ഇബഹിംകുഞ്ഞ് യോഗം ചേരുന്ന ലീഗ് ഓഫീസിൽ ചെന്നു. അപ്പോൾ പാണക്കാട് തങ്ങൾ പറഞ്ഞു സ്ഥലമേറ്റെടുപ്പ് നടക്കില്ലെന്ന്. അതോടെ നടപടികൾ അവസാനിപ്പിച്ചു. എന്നാല്‍ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തി അഞ്ച് മാസം കൊണ്ട് സ്ഥലം ഏറ്റെടുത്തെന്നും കൺവീനർ കൂട്ടിച്ചേർത്തു.
പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളെയും രൂക്ഷമായ ഭാഷയിലായിരുന്നു എ വിജയരാഘവന്‍ നേരിട്ടത്. 90 വീടുകള്‍ നന്നാക്കിയാല്‍ അത് വാര്‍ത്തായാക്കാന്‍ ആരുമില്ല. രണ്ട് വീട് നന്നാക്കാത്തതിനെ പറ്റി വിവാദം ഉണ്ടാക്കുകയാണ്. പ്രളയത്തിൽ മുറ്റത്ത് വെള്ളം കയറിയവര്‍ക്ക് വരെ ആദ്യഘട്ടസഹായമായ പതിനായിരം രൂപ കൊടുത്തിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.