UPDATES

ട്രെന്‍ഡിങ്ങ്

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫിന് 15 വാർഡുകളിൽ ജയം; എൽഡിഎഫ് 11, ബിജെപി 1

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 27 ല്‍ 13 സീറ്റ് എല്‍ഡിഎഫിനും 11 സീറ്റ് യുഡിഎഫിനും മൂന്നു സീറ്റ് സ്വതന്ത്രര്‍ക്കുമായിരുന്നു.

പത്ത് ജില്ലകളിലെ 27 തദ്ദേശ ഭരണ വാര്‍ഡുകളില്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകൾ സ്വന്തമാക്കി നേരിയ മുന്നേറ്റം കാഴ്ചവച്ച് യുഡിഎഫ്. എംപിമാരായി തിരഞ്ഞെടുക്കപ്പെട്ട രമ്യ ഹരിദാസിന്റെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും, വി കെ ശ്രീകണ്ഠന്റെ വാർഡും ഉൾപ്പെടടെ 15 ഇടത്ത് യുഡിഎഫ് വിജയം കൈവരിച്ചു. ബിജെപി ഒരു സീറ്റിലും വിജയം നേടി. തിരുവനന്തപുരം കാരോട് പഞ്ചായത്തിലെ കാന്തല്ലൂര്‍ വാര്‍ഡ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുക്കകയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 27 ല്‍ 13 സീറ്റ് എല്‍ഡിഎഫിനും 11 സീറ്റ് യുഡിഎഫിനും മൂന്നു സീറ്റ് സ്വതന്ത്രര്‍ക്കുമായിരുന്നു. ചൊവ്വാഴ്ചയായിരുന്നു ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. 72.18 ശതമാനമായിരുന്നു പോളിങ്ങ്. അതേസമയം, എല്‍ഡിഎഫ് രണ്ട് യുഡിഎഫ് സീറ്റും ഒരു സ്വതന്ത്രന്റെ സീറ്റും പിടിച്ചു. യുഡിഎഫ് നാല് എല്‍ഡിഎഫ് വാര്‍ഡും രണ്ട് സ്വതന്ത്രര്‍ ജയിച്ച വാര്‍ഡും പിടിച്ചെടുത്തു.

തിരുവനന്തപുരം- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മണമ്പൂർ സിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എസ് ഷാജഹാൻ വിജയിച്ചു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ കണിയാപുരം ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി.

ചെങ്കല്‍ പഞ്ചായത്തിലെ മര്യാപുരം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് വിജയിച്ചു. കാരോട് പഞ്ചായത്തിലെ കാന്തള്ളൂര്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസ്ഐയുടെ ടി സത്യരാജ് വിജയിച്ചു. അമ്പൂരി പഞ്ചായത്തിലെ തുടിയംകോണത്ത് യുഡിഎഫ് വിജയിച്ചു. കുന്നത്തുകാല്‍ പഞ്ചായത്തിലെ നിലമാംമൂട് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ മണലകം വാര്‍ഡില്‍ എല്‍ഡിഎഫിനാണ് ജയം.

കൊല്ലം- കൊല്ലം ജില്ലയില്‍ കുണ്ടറ, കുളക്കട പഞ്ചായത്തുകളിലെ രണ്ടു വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും വിജയിച്ചു. കുളക്കട പഞ്ചായത്ത് മലപ്പാറ വാര്‍ഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കുണ്ടറ പഞ്ചായത്തിലെ റോഡുകടവ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു.

പത്തനംതിട്ട- പത്തനംതിട്ട നാറാണംമൂഴി പഞ്ചായത്ത് 12 -ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

ഇടുക്കി- അടിമാലി ബ്ലോക്ക് പഞ്ചായത്ത് കൊന്നത്തടി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു.

എറണാകുളം- മുളന്തുരുത്തി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോളി ജോര്‍ജ് വിജയിച്ചു. കളമശേരി 32-ാം വാര്‍ഡില്‍ (ഉണിച്ചിറ വാര്‍ഡ്) യുഡിഎഫ് വിജയിച്ചു.

തൃശൂര്‍- കുഴൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു.

പാലക്കാട്- തദ്ദേശഭരണ ഉപതെരെഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. തെങ്കര പഞ്ചായത്ത് 12-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിടിച്ചെടുത്തു. നെല്ലിയാമ്പതിയിലെ പുലയമ്പാറ ഒന്നാം വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു.

പൂക്കോട്ടുകാവ് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. ബിജെപിക്കും യുഡിഎഫിനും ഇവിടെ സ്ഥാനാര്‍ഥിയുണ്ടായില്ല. സ്വതന്ത്ര അംഗം പി പി മാലതിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. പാലക്കാട് നഗരസഭയിലെ 17–ാം വാര്‍ഡ് നരികുത്തി യുഡിഎഫ് നിലനിര്‍ത്തി.

ഷൊര്‍ണൂര്‍ നഗരസഭ 17–ാം വാര്‍ഡില്‍ (ടൗണ്‍ വാര്‍ഡ്) യുഡിഎഫ് സ്ഥാനാര്‍ഥി പി ആര്‍ പ്രവീണ്‍ വിജയിച്ചു. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സി രാധാകൃഷ്ണനാണ് പരാജയപ്പെട്ടത്. എംപി ആയി തെരെഞ്ഞെടുക്കപ്പെട്ട യുഡിഎഫിലെ വി കെ ശ്രീകണ്ഠന്‍ രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.

മലപ്പുറം- മങ്കട പഞ്ചായത്ത് കോഴിക്കോട്ട് പറമ്പ് വാര്‍ഡില്‍ 357 വോട്ടിന് എല്‍ഡിഎഫിലെ സി പി നസീറ വിജയിച്ചു. നന്നംമുക്ക് പഞ്ചായത്തിലെ പെരുമ്പാള്‍ വാര്‍ഡ് യൂഡിഎഫ് നിലനിര്‍ത്തി.

കോഴിക്കോട്- കോഴിക്കോട് ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്തും എല്‍ഡിഎഫിന് വിജയം. കോട്ടൂര്‍ പഞ്ചായത്ത് 17ാം വാര്‍ഡ് (പടിയക്കണ്ടി) ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐ എമ്മിലെ വി കെ അനിത വിജയിച്ചു.

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പുവ്വാട്ടുപറമ്പ് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വാര്‍ഡ് നിലനിര്‍ത്തി. എം പിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഉപ തെരഞ്ഞെടുപ്പ് . യുഡിഎഫിലെ നസീബാറാ ഭായിയാണ് വിജയി.

കാസര്‍കോഡ്- ബേഡകം പഞ്ചായത്തില്‍ നാലാം വാര്‍ഡ് എല്‍ഡിഎഫ് വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി കവിതയെ 399 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ ടി സരസ്വതി തോല്‍പിച്ചത്. യുഡിഎഫ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍