പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ കാവല്‍ക്കാരനാവുന്നതിനേക്കാള്‍ രാജ്യത്തിന് നല്ലത് ബഹിരാകാശത്തെ കാവല്‍ക്കാരനാകുന്നതാണെന്നും യെച്ചൂരിയുടെ പരിഹസിച്ചു.
മുൻഗണന മറന്ന് വയനാട്ടിൽ ജനവിധി തേടുന്ന രാഹുല്‍ ഗാന്ധിയുടെ നടപടി ബി.ജെ.പിയെ സഹായിക്കാൻവേണ്ടി മാത്രമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പിക്ക് ഒരു സ്വാധീനവുമില്ലാത്ത കേരളത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷനെ തോല്‍പിച്ച് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയിൽ നടന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്കെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്ന രാഹുലിന് തോൽവി സമ്മാനിച്ച് മറുപടി നൽകണം. തൃപുരയിലും പശ്ചിമബംഗാളിലും കേരളത്തിലും ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഎം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെയും സംഘപരിവാർ സംഘടനകളെയും കടന്നക്രമിക്കാനും യെച്ചുരി തയ്യാറായി. ആര്‍.എസ്.എസിന്റ ഹിന്ദുത്വ ഭീകരത നടപ്പാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം സംഘ്പരിവാര്‍ സംഘടനകൾ സ്വകാര്യ സേനകള്‍ ഉണ്ടാക്കി ജാതിയുടെയും മതത്തിന്റെയും പേരില്‍ ദലിതരെയും മുസ്ലിംകളെയും വേട്ടയാടുകയാണെന്നും കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ കാവല്‍ക്കാരനാവുന്നതിനേക്കാള്‍ രാജ്യത്തിന് നല്ലത് ബഹിരാകാശത്തെ കാവല്‍ക്കാരനാകുന്നതാണെന്നും യെച്ചൂരിയുടെ പരിഹസിച്ചു. പാകിസ്താനുമായുണ്ടായ സംഘർഷ സമയത്താണ് മോദി താൻ ആകാശത്തിന്റെ കാവൽക്കാരനാണെന്നാണ് അവകാശപ്പെട്ടത്. പിന്നീട് ഡി.ആർ.ഡി.ഒ ശാസ്ത്രഞ്ജർ മിസൈൽ പരീക്ഷിച്ചതിന് പിറകെ താൻ ബഹിരാകാശത്തിന്റെ കാവൽക്കാരനാണെന്നായി. അതാണ് നല്ലത് ആകാശത്തിന്റെ കാവൽക്കാരനായി അദ്ദേഹം അവിടെ തന്നെ നിൽക്കുന്നതാണ് നമുക്ക് നല്ലതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.