ഡൽഹിയിലെ മുഴുവൻ സീറ്റുകളിലും കോൺഗ്രസ് തനിച്ച് മൽസരിക്കും. പാർട്ടി സ്ഥാനാർത്ഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തലസ്ഥാന നഗരമായ ഡൽഹിയിൽ എഎപിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ്. സീറ്റ് വീതം വയ്പ് സംബന്ധിച്ച ചർച്ചകൾ അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ കോൺഗ്രസ് നേതൃത്വം ആം ആദ്മി പാര്‍ട്ടിക്ക് പിടിവാശിയാണെന്നും ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് പിസി ചാക്കോ കുറ്റപ്പെടുത്തി. ഡൽഹിയിലെ മുഴുവൻ സീറ്റുകളിലും കോൺഗ്രസ് തനിച്ച് മൽസരിക്കും. പാർട്ടി സ്ഥാനാർത്ഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ ചർകൾക്കുള്ള എല്ലാ സാധ്യതകളും അവസാനിച്ചെന്നും പി സി ചാക്കോ പറയുന്നു. ഡൽഹിയിലെ 7 സീറ്റുകളിൽ 3:4 എന്ന ഫോർമുലയിലാണ് ചർച്ചകൾ പുരോഗമിച്ചിരുന്നത്. എന്നാൽ ഈ വിഷയത്തിൽ ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ എഎപി നേതാവ് മറ്റ് സംസ്ഥാനങ്ങളിലെ വിഷയമാണ് ഉന്നയിച്ചതെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി.
ഡൽഹിയും മറ്റ് സംസ്ഥാനങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ഒരു സംഥാനത്ത് സഖ്യത്തിന് തയ്യാറാവുമ്പോള്‍ മറ്റിടങ്ങളിലും അത് തുടരണമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഡൽഹിലെ സഖ്യ സാധ്യതയിൽ നിന്ന് എഎപി പിന്നോട്ട് പോയതിന്റെ വ്യക്തമായ കാരണം അറിയില്ല. നിലവിലെ സാഹചര്യം ജനങ്ങളോട് വിശദീകരിക്കേണ്ടത് ആംആദ്മി നേതാക്കളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ആഴ്ചയാണ് എഎപി സഖ്യത്തിന് തയ്യാറാണെന്ന് അറിയിച്ചത്. എന്നാൽ കോൺഗ്രസ് സഖ്യത്തിന് തയ്യാറാണെന്ന് അറിയിച്ചപ്പോൾ എഎപി പിന്നോട്ട് പോവുകയായിരുന്നുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിവരെ സഖ്യത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ഡല്‍ഹിയിലെ ആംആദ്മി കോണ്‍ഗ്രസ് ധാരണയിൽ പിന്നോട്ട് പോവുന്നെന്ന് ആരോപിച്ച് ദിവസങ്ങൾക്ക് മുന്‍പ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ അരവിന്ദ് കേജ്രിവാള്‍ കൂടി രംഗത്തെത്തി. ഇതോടെയാണ് തർക്കം പരസ്യമായത്. ട്വിറ്ററിലായിരുന്നു ഇരുനേതാക്കളുടെയും ആരോപണ പ്രത്യാരോപണങ്ങള്‍. ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയാവാത്തത് ഡല്‍ഹി മുഖ്യമന്ത്രിയുടെ നിലപാടുകളാണെന്ന് കുറ്റപ്പെടുത്താനും രാഹുല്‍ ഗാന്ധി തയ്യാറായി. തങ്ങളുടെ വാതിലുകള്‍ തുറന്ന് വച്ചിരിക്കുകയാണ്. എന്നാല്‍ സമയം അതിക്രമിച്ച് കൊണ്ടിരിക്കുകയാണ്. അദ്ദേഹം പറയുന്നു.
എന്നാൽ യുടേണ്‍ പരാമര്‍ശത്തെ വിമര്‍ശിച്ചു കൊണ്ടായിരുന്നു കെജ്രിവാളിന്‍റെ മറുപടി. എഎപിക്ക് സഖ്യവുമായി മുന്നോട്ട് പോവാന്‍ താല്‍പര്യമാണ്. എന്നാല്‍ രാഹുലിന്‍റെ പ്രസ്താവനകള്‍ അദ്ദേഹത്തിന് ധാരണയില്‍ താല്‍പര്യമില്ലെന്നാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഖ്യം സംബന്ധിച്ച് അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നില്ലെന്ന് കരുതേണ്ടിവരും. യുപിയില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്വീകരിക്കുന്നതെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തുന്നു.