ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിക്കുന്ന ബിജെപിയിൽ നിന്നും രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കാനുള്ള അവസരമാണ് ലോക്സഭാ തിരഞ്ഞെടുപ്പ്
രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിക്കുന്ന ബിജെപിയിൽ നിന്നും ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള അവസരമാണ് ലോക്സഭാ തിരഞ്ഞെടുപ്പെന്ന് ശശി തരൂർ എംപി. ആരു മല്‍സരിക്കും, ആർക്കു ഭൂരിപക്ഷം ലഭിക്കും എന്നതാവരുത് ചർച്ചയെന്നും അദ്ദേഹം പ്രതികരിച്ചു.
മൃദുഹിന്ദുത്വമാണെണ് രാഹുൽ ഗാന്ധി ക്ഷേത്രസന്ദർശനം നടത്തുന്നതിലൂടെ മുന്നോട്ട് വയ്ക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതിൽ അടിസ്ഥാനമില്ല. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കലും അംഗീകരിക്കലുമാണ് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്ന നയമെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. ഡിസിസി ആരംഭിച്ച പൊളിറ്റിക്കൽ സ്കൂൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വർഗീയത വളർത്താനുള്ള ബിജെപി ശ്രമങ്ങളെ മലയാളികൾ ചെറുത്തു തോൽപ്പിക്കുമെന്നതിൽ സംശയമില്ല. ബിജെപി മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ വാദമല്ല തങ്ങളുടെതെന്ന് ഹിന്ദുമതമെന്നു ഓരോ ഹിന്ദുമതസ്ഥനും ധൈര്യപൂർവം പറയാൻ കഴിയണമെന്നും തരൂർ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാറിനെയും ഇടതുപക്ഷത്തെയും രൂക്ഷമായി വിമര്‍ശിക്കാനും തരൂർ തയ്യാറായി. യാഥാർഥ്യങ്ങൾ വൈകി തിരിച്ചറിയുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കംപ്യൂട്ടറിനും മൊബൈൽ ഫോണിനുമെതിരെ സമരം നടത്തിയവാണ് കമ്യൂണിസ്റ്റുകാർ എന്ന് ഓർക്കണം. യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ അവർക്ക് അഞ്ചോ പത്തോ വർഷം പിന്നിടണം. സിപിഎമ്മിന് വോട്ട് നൽകി വോട്ടവകാശം പാഴാക്കരുതെന്നും തരൂർ പറയുന്നു.