മഹാരാഷ്ട്രയിൽ സിപിഎം ജനവിധി തേടുന്ന ഏകസീറ്റായ ദിൻഡോരിയും നാലാം ഘട്ടത്തിൽ ഉൾപ്പെടുന്നു.
പതിനേഴാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നായി 71 മണ്ഡലങ്ങളിൽ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. മഹാരാഷ്ട്രയിൽ 17, രാജസ്ഥാനിലും ഉത്തർപ്രദേശിലും 13 വീതം, ബംഗാളിൽ 8, ബീഹാറിലും മധ്യപ്രദേശിലും 5 വീതം, ഒഡിഷയിൽ 6, ജാർഖണ്ഡിലെ 3 മണ്ഡലങ്ങളിലുമാണ് ഇന്ന് പ്രചാരണം അവസാനിക്കുന്നത്. പോളിങ്ങ് ബുത്തിലെത്തുന്ന മണ്ഡലങ്ങളിൽ 42 എണ്ണം നിലവിൽ ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകളാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
അതേസമയം, നിരവധി പ്രമുഖരും നാലാംഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ജെഎൻയു സമര നേതാവ് കനയ്യകുമാര്‍ മല്‍സരിക്കുന്ന ബീഹാറിലെ ബഗുസാരയാണ് ഇതിൽ ശ്രദ്ധേയം. ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്ന ബഗുസാരയില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങാണ് കനയ്യകുമാറിന്റെ മുഖ്യ എതിരാളി. മഹാരാഷ്ട്രയിൽ സിപിഎം ജനവിധി തേടുന്ന ഏകസീറ്റായ ദിൻഡോരിയും നാലാം ഘട്ടത്തിൽ ഉൾപ്പെടുന്നു.
രാഷ്ട്രീയ നേതാക്കൾക്ക് പുറമെ സിനിമാ താരങ്ങളായ ഡിംപിള്‍ യാദവ്, ഊര്‍മിള മണ്ഡോദ്കര്‍ (മുംബൈ നോര്‍ത്ത്) തുടങ്ങിയവുരും ഇത്തവണ ജനവിധി തേടുന്നു. യുവമോർച്ച ദേശിയ അധ്യക്ഷ പൂനംമഹാജനും, നടൻ സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയദത്തും മുംബൈ നോർത്ത്-സെൻട്രൽ മണ്ഡലത്തിൽ ഏറ്റുമുട്ടുന്നുണ്ട്. നാസിക്, താനെ, കല്യാൺ, പാൽഘർ, ഷിർദ്ദി തുടങ്ങിയ സീറ്റുകളിലും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നടി മൂണ്‍ മൂണ്‍ സെന്നിനെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോ ആണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി.
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്റെ മകൻ നകുൽ നാഥ് ചിന്ത്വാരയിലും, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റ മകൻ വൈഭവും നാലാം ഘട്ടത്തിൽ ജനവിധി തേടുന്നവരാണ്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ വിവാദ എം.പി സാക്ഷി മഹാരാജും ഇത്തവണ ജനവിധി തേടുന്നുണ്ട്.