പാർട്ടി സംഘടനാച്ചുമതലയുള്ളവർ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് സിപിഎം തീരുമാനമുള്ളതായും റിപ്പോർട്ടുകൾ പറയുന്നു.
എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു മുതൽ പികെ ശ്രീമതിവരെ ഉൾപ്പെടുന്നവരുടെ പേരുമായി എൽഡിഎഫ് ലോക് സഭാ സ്ഥാനാർത്ഥിപട്ടിക. ഇടതുമുന്നണിയുടെ സ്ഥാനാർഥിനിർണയം സംബന്ധിച്ച അനൗപചാരിക ചർച്ചകൾ അന്തിമഘട്ടത്തിൽ പുരോഗമിക്കുവെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. നിലവിൽ എംപിമാരായ പി കരുണാകരൻ, ഇന്നസെന്റ് എന്നിവരുടെ പേരുകൾ ഇല്ലാതെയാണ് പുതിയ സാധ്യതാ പട്ടികയെന്ന് മാതൃഭൂമി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇതിന് പുറമെ ജില്ലാ സെക്രട്ടറിമാരടക്കം സംസ്ഥാനത്ത് പാർട്ടി സംഘടനാച്ചുമതലയുള്ളവർ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് സിപിഎം തീരുമാനമുള്ളതായും റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ വടകരയിൽ മത്സരിപ്പിക്കാൻ പരിഗണിച്ചിരുന്നെന്ന് കരുതിയിരുന്ന പി. ജയരാജനും പട്ടികയിലില്ല. ഷുക്കൂർ വധക്കേസിൽ ജയരാജനെതിരേ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കൂടിയാണ് ഈ നീക്കം. എന്നാൽ ഇവിടെ വടകരയിൽ എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റും വൈദ്യുതിബോർഡ് അംഗവുമായ ഡോ. വി. ശിവദാസന്റെ പേരും ഉയരുന്നുകേൾക്കുന്നുണ്ട്. ശിവദാസന് പുറമെ ഇപ്പോഴത്തെ എസ്എഫ്ഐ. അഖിലേന്ത്യാ പ്രസിഡന്റുായ വി.പി. സാനുവിനെ മലപ്പുറത്ത് മത്സരിപ്പിക്കാനും നീക്കമുണ്ട്.
പി കരുണാകരന് പകരം കെ.പി. സതീഷ് ചന്ദ്രനെയാണ് കാസർക്കോട് പരിഗണിക്കുന്നത്. കണ്ണൂർ- പി.കെ. ശ്രീമതി, കോഴിക്കോട്- മുഹമ്മദ് റിയാസ്, പാലക്കാട്- എം.ബി. രാജേഷ്, ആലത്തൂർ- പി.കെ. ബിജു അല്ലെങ്കിൽ കെ. രാധാകൃഷ്ണൻ, കൊല്ലം- കെ.എൻ. ബാലഗോപാൽ, ആലപ്പുഴ- സി.എസ്. സുജാത, ആറ്റിങ്ങൽ- നിലവിലെ എംപി എ. സമ്പത്ത് അല്ലെങ്കിൽ സംസ്ഥാന ശിശുക്ഷേമസമിതി സെക്രട്ടറി എസ്.പി. ദീപക് എന്നിവരും പരിഗണനയിലുണ്ട്.
സിപിഐ മൽസരിക്കുന്ന വയനാട്, തൃശ്ശൂർ മാവേലിക്കര മണ്ഡലങ്ങളിൽ പി.പി. സുനീർ, കെപി രാജേന്ദ്രൻ, ചിറ്റയം ഗോപകുമാർ എന്നവരെയാണ് പരിഗണിക്കുന്നത്. ഇടുക്കിയിൽ നിലവിലെ എംപി ജോയ്സ് ജോർജ്ജ് വീണ്ടും ഇടത് സ്വതന്ത്രനായി മൽസര രംഗത്തുണ്ടാവുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
Read: കണ്ണൂരിലെ കരുത്തന്‍; കയ്യൂക്കിന്റെ രാഷ്ടീയവും ക്വൊട്ടേഷന്‍ മാഫിയകളും