UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘വിശ്വാസികളിൽ ഒരു വിഭാഗം തെറ്റിദ്ധരിക്കപ്പെട്ടു’ ശബരിമല പരാമർശമില്ലാതെ സിപിഎം റിപ്പോർട്ട്

മെയ് 27ന് തിരിച്ചടി സംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ നടത്തി സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന ആവർത്തിക്കുന്ന തരത്തിലാണ് റിപ്പോർട്ട്.

തെരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച സിപിഎമ്മിന്റെ റിപ്പോർട്ടിൽ ശബരിമലയെക്കുറിച്ച് പരാമർശമില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ശബരിമല വിഷയത്തെ കാര്യമായി പരാമർശിക്കാതെ കടന്ന് പോവുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ടാണ് കോടിയേരി ഇന്ന് സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചത്.

വിശ്വാസികളിൽ ഒരു വിഭാഗത്തിന്റെ നിലപാട് തിരിച്ചടിയായി എന്നാണ് റിപ്പോർട്ടിലെ നിലപാടെന്നാണ് വാർത്തകൾ. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ യു‍‍ഡിഎഫ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് കഴിഞ്ഞുവെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. ന്യൂനപക്ഷ ഏകീകരണം സംഭവിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ മെയ് 27ന് തിരിച്ചടി സംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ നടത്തി സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന ആവർത്തിക്കുന്ന തരത്തിലാണ് റിപ്പോർട്ട്.

ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാടുകള്‍ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. എന്നാൽ‌ ഇതിന് വിരുദ്ധമായിരുന്നു മറ്റ് നേതാക്കളുടെ പരാമർ‌ശങ്ങൾ. പ്രമുഖ നേതാക്കൾ ഉൾപ്പെടെയാണ് വ്യത്യസ്ഥ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് രംഗത്തെത്തിയത്. അതിനിടെ പാലക്കാട്ടെ അപ്രതീക്ഷിത പരാജയം സംബന്ധിച്ച് ചില പരാതികളും സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. അതിനാൽ പാലക്കാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ തിരിച്ചടിയിൽ വിശദമായ ചർച്ചയാണ് സംസ്ഥാന സമിതിയിൽ നടക്കുന്നത്. പാലക്കാട്ടെ പരാജയം സംബന്ധിച്ച് അന്വേഷണ കമ്മീഷനെ നിയോഗിക്കാനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചടി സംബന്ധിച്ച വിശദമായ ചർച്ച നാളെയും സംസ്ഥാന സമിതിയിൽ തുടരും. ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്ആർപി, എംഎ ബേബി, പ്രകാശ് കാരാട്ട് എന്നിവരും സംസ്ഥാന സമിതിയിൽ പങ്കെടുക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍