ബിഡിജെഎസ്സില്‍ നിന്ന് ബിജെപി തൃശൂര്‍ സീറ്റ് എറ്റെടുക്കുമെന്നാണ് വിവരം.
രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി തൃശൂരിൽ എൻഡിഎ സ്ഥാനാർഥിയായി ആയേക്കും. നേരത്തെ തൃശൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന തുഷാർ വെള്ളാപ്പള്ളി പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ മുൻനിർത്തി വയനാട്ടിലേക്ക് കളം മാറ്റിയതിന് പിറകെയാണ് സുരേഷ്ഗോപി മൽസര രംഗത്തേക്ക് എത്തുന്നതെന്നാണ് റിപ്പോർട്ട്. ബിഡിജെഎസ്സില്‍ നിന്ന് ബിജെപി തൃശൂര്‍ സീറ്റ് എറ്റെടുക്കുമെന്നാണ് വിവരം.
തിരുവനന്തപുരം, പത്തനംതിട്ട, എന്നിവയ്ക്ക് പുറമെ ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയ സീറ്റ് കൂടിയായ തൃശൂര്‍ സംസ്ഥാന നേതാക്കള്‍ പലരും മത്സരിക്കാന്‍ ആഗ്രഹിച്ച സീറ്റ് കൂടിയായിരുന്നു. എന്നാൽ സാമുദായിക സമവാക്യങ്ങൾ ഉൾപ്പെടെയുള്ള ഘടകങ്ങൾ സുരേഷ് ഗോപിക്ക് അനുകുലമായെന്നാണ് വിലയിരുത്തൽ. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സുരേഷ് ഗോപിയുമായി കേന്ദ്ര നേതൃത്വം ടെലിഫോണില്‍ ആശയവിനിമയം നടത്തി. അദ്ദേഹം സമ്മതം അറിയിച്ചതായും മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ സുരേഷ് ഗോപി നേതാക്കളെ അറിയിച്ചിരുന്നു. സ്ഥാനാർത്ഥിത്വത്തില്‍ ഇന്നോ നാളെയോ ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപനം നടത്തും. അതിനിടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി വ്യാഴാഴ്ചയാണെന്നിരിക്കെ പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ സുരേഷ് ഗോപി തൃശ്ശൂരിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.