പത്തുലക്ഷം യു.ഡി.എഫ് വോട്ടുകൾ തിരഞ്ഞുപിടിച്ച് നീക്കംചെയ്തെന്നും അട്ടിമറി നടത്തുന്നതിനായി ഇടതുസംഘടനയിലുള്ള ഡെപ്യൂട്ടി തഹസിൽദാർമാരെ നിയമിച്ചെന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആരോപണം.
വോട്ടർ പട്ടികയിൽ സിപിഎം തിരിമറി നടത്തിയെന്ന ആരോപണത്തിൽ പരാതി കിട്ടിയാൽ അന്വേഷിക്കുമെന്ന സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പത്തുലക്ഷം യു.ഡി.എഫ് വോട്ടുകൾ തിരഞ്ഞുപിടിച്ച് നീക്കം ചെയ്തെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആരോപണം. തന്റെ ആരോപണം യുഡിഎഫിന്റെ പരാജയ ഭീതിമൂലമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം തള്ളുകയാണ്. വിഷയത്തിൽ പരാതി നൽകാൻ വൈകിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മുമ്പില്ലാത്ത വിധത്തിൽ കള്ളവോട്ടിനെതിരെ ശക്തമായ നിലപാടാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സ്വീകരിക്കുന്നത്. പോലീസിന്റെ തപാൽ വോട്ട് അട്ടിമറിക്കുന്നതിനെതിരെ നടപടിയെടുത്തു. അതിനാലാണ് ജനാധിപത്യത്തെയടക്കം പരാജയപ്പെടുത്തുന്ന തരത്തിലുള്ള സംഘടിതമായ നീക്കം സിപിഎം നടത്തിയത് ശ്രദ്ധയിൽ പെടുത്താൻ സാധിച്ചത്. അതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നു. പരാതി സാധുകിക്കുന്ന വ്യക്തമായ തെളിവുകൾ ഓഫീസർക്ക് മുമ്പാകെ സമർപ്പിക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
പത്തുലക്ഷം യു.ഡി.എഫ് വോട്ടുകൾ തിരഞ്ഞുപിടിച്ച് നീക്കംചെയ്തെന്നും അട്ടിമറി നടത്തുന്നതിനായി ഇടതുസംഘടനയിലുള്ള ഡെപ്യൂട്ടി തഹസിൽദാർമാരെ നിയമിച്ചെന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആരോപണം. സംസ്ഥാനത്തെ 77 ഡെപ്യൂട്ടി തഹസിൽദാർമാരിൽ 74പേരും ഇത്തരത്തിലുള്ളവരാണെന്നും ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
2011 ൽ 12.88ലക്ഷവും 2014 ൽ 11.04ലക്ഷവും ആണ് വോട്ടർപട്ടികയിലെ വർദ്ധനയെങ്കിൽ 2019ൽ അത് വെറും 1.32ലക്ഷമാണ്. 2016 ൽ വോട്ടർപട്ടികയിൽ 2.60കോടിയുണ്ടായിരുന്നു. 2019ൽ ഇത് 2.61കോടിയായി.ഇൗ കാലയളവിൽ കന്നിവോട്ടർമാർ മാത്രം 10.5 ലക്ഷം കൂടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ കണക്ക്. എന്നാൽ വോട്ടർപട്ടികയിലെ വർദ്ധനവ് 1.32ലക്ഷം മാത്രം. വോട്ടർപട്ടികയിൽ നിന്ന് ക്രമരഹിതമായി പത്തുലക്ഷത്തോളം പേരെ ഒഴിവാക്കിയെന്നതിനാലാണിത്. ഉമ്മൻചാണ്ടി പറഞ്ഞു.തെളിവുസഹിതം ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും. വോട്ടർപട്ടികയിൽ നിന്ന് നിയമവിരുദ്ധമായി പേരുകൾ നീക്കം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, വോട്ടർ പട്ടികയയിലെ വെട്ടിനിരത്തിലിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. പാമ്പുരുത്തിയിലെതടക്കം സ്വന്തം കള്ളവോട്ടുകൾ കൂടി തെളിഞ്ഞതോടെ യുഡിഎഫും പ്രതിരോധത്തിലായതോടെയാണ് വോട്ടർ പട്ടിക ക്രമക്കേടെന്ന ആരോപണം യുഡിഎഫ് ശക്തമാക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.