എഫ്ഐആറിൽ പേര് ചേർക്കാത്ത അമർ എന്ന വിദ്യാർത്ഥിക്കെതിരേയും ലുക്ക്ഔട്ട് നോട്ടീസ്
യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിഎസ് സി റാങ്ക് ലിസ്റ്റില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയത് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുമെന്ന റിപ്പോര്‍ട്ടുകൾക്ക് പിന്നാലെ യൂണിറ്റ് സെക്രട്ടറി നിസാമിനായി പരീക്ഷാ കേന്ദ്രം പോലും മാറ്റിയെന്ന് ആരോപണം. റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയ പോലീസിലേക്കുള്ള പിഎസ് സി പരീക്ഷയ്ക്ക് നിസാമിന് ലഭിച്ചത് തിരുവനന്തപുരത്തെ കേന്ദ്രമെന്നാണ് റിപ്പോർട്ട്. സാധാരണ മറ്റ് വിദ്യാർത്ഥികൾക്ക് കണ്ണൂരോ കാസർഗോഡോ സെന്റർ കിട്ടുമ്പോഴളാണ് ആറ്റുകാൽ സ്വദേശിയായ നിസമിന് തിരുവന്തപുരത്ത് തന്നെ സെന്റർ ലഭിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ കോളജിലെ സംഘർഷത്തിനിടെ അഖിലിനെ കുത്തിയ കേസിൽ എട്ട് പ്രതികൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസിറങ്ങി. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി അദ്വൈത്, നാലാം പ്രതി അമർ, അഞ്ചാം പ്രതി ഇബ്രാഹിം, ആറാം പ്രതി ആരോമൽ, ഏഴാം പ്രതി ആദിൽ, എട്ടാം പ്രതി രഞ്ജിത്ത് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്.
തന്നെ കുത്തിയത് യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത് ആണ് എന്ന അഖിലിന്റെ വെളിപ്പെടുത്തൽ ഉൾപ്പെടെ പുറത്ത് വരുമ്പോൾ ഒരാൾ മാത്രാണ് രണ്ട് ദിവസമായിട്ടും പോലീസിന്റെ കസ്റ്റിഡിയിലുള്ളത്. എസ്എഫ്ഐ പ്രവര്‍ത്തകനും യൂണിറ്റ് കമ്മിറ്റി അംഗവുമായ ഇജാബിനെ മാത്രമാണ് പോലീസ് പിടികൂടിയിട്ടുള്ളത്.
ശിവരഞ്ജിത്താണ് കുത്തിയതെന്ന് അഖിൽ ഡോക്ടർമാരോട് വെളിപ്പെടുത്തിയെങ്കിലും അന്വേഷണ സംഘത്തിന് അഖിലിന്റെ മൊഴി രേഖപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷണ സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും മൊഴിയെടുക്കാൻ കഴിയാതെ മടങ്ങുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമേ മൊഴിയെടുക്കാവൂ എന്ന് ഡോക്ടർമാർ അറിയിച്ചെന്ന് കൺഡോൺമെന്റ് സിഐ അനിൽകുമാർ പറഞ്ഞു. അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് അഖിലിനെ സന്ദർശിച്ചിരുന്നു.