എ കെ ആന്റണിയുടെ അധ്യക്ഷതയിൽ വൈകീട്ട് നാലിന് ചേരുന്ന എംഎൽഎ മാരുടെ യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം
മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഗവർണര്‍ക്ക് കത്തുനൽകി. 121 എംഎൽഎ മാരുടെ പിന്തുണയുണ്ടെന്നും ഗവർണർ ആനന്ദിബെൻ പട്ടേലിന് സമർപ്പിച്ച കത്ത് വ്യക്തമാക്കുന്നു. ബിഎസ്പി പിന്തുണ ഉറപ്പിച്ച ശേഷമായിരുന്നു കോൺഗ്രസ് നേതാക്കളായ ജോതിരാധിത്യ സിന്ധ്യ, കമൽ നാഥ്, ദിഗ്വിജയ് സിങ് എന്നിവർ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. കത്ത് സ്വീകരിച്ച ആനന്ദിബെൻ പട്ടേൽ കോൺഗ്രസിനെ സര്‍ക്കാർ രുപീകരണത്തിന് ക്ഷണിക്കുകയും ചെയതു. നോതാക്കളോട് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ നേതാക്കളോട് നിർദേശിച്ചതായും ഗവർണറുടെ ഒാഫീസ് അറിയിച്ചു.
അതേസമയം, മധ്യപ്രദേശ് മുഖ്യമന്ത്രിയാരെന്ന് കാര്യം ഇന്നു വൈകിട്ടോടെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് എ കെ ആന്റണിയുടെ അധ്യക്ഷതയിൽ വൈകീട്ട് നാലിന് ചേരുന്ന എംഎൽഎ മാരുടെ യോഗത്തിന് ശേഷമായിരിക്കും തീരുമാനം. രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് എകെ ആന്റണി മധ്യപ്രദേശിലെത്തിയിട്ടുള്ളത്.
അതിനിടെ, മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ രാജിവച്ചു. ഉച്ചക്ക 12-30 രാജ്ഭവനിലെത്തിയാണ് ചൗഹാൻ രാജി സമർപ്പിച്ചത്.
114 സീറ്റുമായി കോണ്‍ഗ്രസ് സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോണ്‍ഗ്രസിന് കേവലഭൂരിപക്ഷം തികയ്ക്കാനായില്ല. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിനാവശ്യം. ഇതോടെ രണ്ട് സീറ്റിൽ വിജയിച്ച ബിഎസ് പി, ഒരുസീറ്റുള്ള എസ്.പി മറ്റ് നാലുപേരുടെയും പിന്തുണ ഉറപ്പാക്കിയതിലുടെയാണ് കോണ്‍ഗ്രസ് 121 എന്ന നമ്പറിലെത്തിയത്. 109 സീറ്റാണ് ബിജെപിക്കുള്ളത്.
ബിജെപിയെ പുറത്തുനിർത്തലാണ് ലക്ഷ്യം; കോൺഗ്രസിന് പിന്തുണ: മായാവതി