2007 ഡിസംബര്‍ 29നാണ് മധ്യപ്രദേശിലെ ദേവാസില്‍ ആര്‍എസ്എസ് നേതാവായിരുന്ന സുനില്‍ ജോഷിയെ വെടി വച്ച് കൊന്നത്.
ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്‌ഫോടന കേസ് പ്രതിയുമായ പ്രഗ്യ സിംഗ് ഠാക്കൂര്‍ മുഖ്യപ്രതിയായിരുന്ന സുനില്‍ ജോഷി വധ കേസില്‍ പുനരന്വേഷണം നടത്തുന്ന കാര്യം പരിഗണിക്കുന്നതായി മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. മധ്യപ്രദേശ് നിയമ മന്ത്രി പിസി ശര്‍മ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് ഇക്കാര്യം പറഞ്ഞത്. 2007 ഡിസംബര്‍ 29നാണ് മധ്യപ്രദേശിലെ ദേവാസില്‍ ആര്‍എസ്എസ് നേതാവായിരുന്ന സുനില്‍ ജോഷിയെ വെടി വച്ച് കൊന്നത്.
ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ നിലപാട് പുനപരിശോധിക്കുമെന്ന് മന്ത്രി പിസി ശര്‍മ പറഞ്ഞു. പ്രഗ്യ സിംഗ് ഠാക്കൂറിനെ ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ തുടങ്ങിയവര്‍ ന്യായീകരിച്ചിരുന്നു. ആദ്യം മധ്യപ്രദേശ് പൊലീസും പിന്നീട് എന്‍ഐഎയും അന്വേഷിച്ച കേസാണിത്. ദേവാസ് കോടതിയിലും എന്‍ഐഎ കോടതിയിലും വിചാരണ നടന്നു. പിന്നീട് ദേവാസ് കോടതിയിലേയ്ക്ക് തന്നെ മാറ്റി. 2017ല്‍ പ്രഗ്യ സിംഗ് അടക്കം എല്ലാ പ്രതികളേയും വെറുതെ വിട്ടു. 2017 ഫെബ്രുവരിയില്‍ മധ്യപ്രദേശ് നിയമ വകുപ്പിന്റെ പ്രോസിക്യൂഷന്‍ വിംഗ് പറഞ്ഞത്. ഇവരെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കേണ്ട കാര്യമില്ല എന്നാണ്. യാതൊരു സാഹചര്യ തെളിവുകളുമില്ലെന്നും സാക്ഷികള്‍ കൂറ് മാറിയെന്നുമാണ്.
അതേസമയം പ്രഗ്യയെ ഭയപ്പെടുത്താനുള്ള കോണ്‍ഗ്രസ് നീക്കമാണ് ഇതെന്ന് സഹോദരീഭര്‍ത്താവ് ഭഗവാന്‍ ഝാ ആരോപിച്ചു. വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സമയം എന്നോ കഴിഞ്ഞ് പോയി. ഇപ്പോള്‍ സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിക്കുകയാണെങ്കില്‍ അതൊരു രാഷ്ട്രീയ നീക്കമായിരിക്കും. ബിജെപി സര്‍ക്കാരുകള്‍ക്ക് 1947 മുതലുള്ള വിവിധ കേസുകളില്‍ പുനരന്വേഷണം നടത്താന്‍ കഴിയുമെന്നും ഭഗവാന്‍ ഝാ പറഞ്ഞു.
മാലേഗാവ് സ്ഫോടനം, സംഝോത എക്‌സ്പ്രസ് സ്‌ഫോടനം, മെക്ക മസ്ജിദ് സ്ഫോടനം തുടങ്ങി ഹിന്ദുത്വ തീവ്രവാദികള്‍ ആസൂത്രണം ചെയ്ത വിവിധ കേസുകളിലെ പ്രതികളാണ്
പ്രഗ്യ സിംഗ് ഠാക്കൂറും ആര്‍എസ്എസ് നേതാക്കളായിരുന്ന സ്വാമി അസീമാനന്ദും സുനില്‍ ജോഷിയും. ആര്‍എസ്എസ് പ്രചാരക് ആയിരുന്നു സുനില്‍ ജോഷി. ഒളിവിലിരിക്കെയാണ് സുനില്‍ ജോഷി വധിക്കപ്പെടുന്നത്. നിലവിലെ ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവതും മുതിര്‍ന്ന നേതാവ് ഇന്ദ്രേഷ് കുമാറും അടക്കമുള്ളവരുടെ അറിവോടെയും അംഗീകാരത്തോടെയുമായിരുന്നു അക്കാലത്തെ വിവിധ സ്‌ഫോടനങ്ങളുടെ ആസൂത്രണത്തില്‍ അസീമാനന്ദ് അടക്കമുള്ളവരെ പ്രവര്‍ത്തനങ്ങള്‍ എന്ന് കാരവാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.