വിഷയം ചർച്ചയായ കഴിഞ്ഞ ദിവസത്തെ | യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ തമ്മിൽ ശക്തമായ വാക് പോരുണ്ടായതായി റിപ്പോർട്ട്
യുഡിഎഫ് അനുമതിയില്ലാത്തതിനെ തുടർന്ന് ഒരിക്കൽ പിൻമാറിയ മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യവുമായി വീണ്ടും മുസ്ലീം ലീഗ്. കെ.എന്‍.എ. ഖാദർ എംഎൽഎ തന്നെയാണ് ഇത്തവണയും ശ്രദ്ധക്ഷണിക്കൽ പ്രമേയമായി ജില്ലാ വിഭജനം എന്ന ആവശ്യം ഉന്നയിക്കുന്നത്. ശൂന്യവേളയുടെ അവസാനം ശ്രദ്ധക്ഷണിക്കൽ സഭ പരിഗണിക്കും.
ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതാണ് കെ.എന്‍.എ. ഖാദറിന്റെ ആവശ്യം. നേരത്തെ ജില്ലയിലെ പല വേദികളിലും അദ്ദേഹം ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി അദ്ദേഹം സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സബ്മിഷന് മുസ്ലീംലീഗും യു.ഡി.എഫും അനുമതി നല്‍കാതിരുന്നതോടെ പിൻമാറുകയായിരുന്നു. ശ്രദ്ധ ക്ഷണിക്കലിനായി കെ.എന്‍.എ. ഖാദറിന്റെ പേര് വിളിച്ചപ്പോള്‍ അദ്ദേഹം സീറ്റിലില്ലായിരുന്നു.
എന്നാൽ ജില്ലാ വിഭജനം എന്ന ആവശ്യത്തിൽ യു.ഡി.എഫ് തീരുമാനമെടുത്തതോടെയാണ് കെ.എന്‍.എ ഖാദര്‍ ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നല്‍കിയതെന്നാണ് വിവരം. അതിനിടെ വിഷയം ചർച്ചയായ യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ തമ്മിൽ ശക്തമായ വാക് പോരുണ്ടായതായി റിപ്പോർട്ട് ഉണ്ടായിരുന്നു. അഡ്വ. കെ എന്‍ എ ഖാദര്‍ എംഎല്‍എ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദുമാണ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്.
ജില്ലാ വിഭജനം എന്നത് എസ്ഡിപിഐയുടെ ആവശ്യമാണ്. ഇതിനെ പിന്തുണക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നും ഇക്കാര്യത്തെ കുറിച്ച് കോണ്‍ഗ്രസോ യുഡിഎഫോ ഇതുവരെ ആലോചിട്ടിച്ചില്ല, ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സാധാരണയായി ജനസംഖ്യാനുപാതത്തിലാണ് പ്ലാന്‍ ഫണ്ട് വിഭജിക്കുക. എന്നാല്‍ മലപ്പുറത്തിനു ജനസംഖ്യയ്ക്ക് അനുപാതമായ ഗുണം കിട്ടുന്നില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ആര്യാടന്‍ പറഞ്ഞു. എന്നാല്‍, ആര്യാടന്റെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ശ്രദ്ധ ക്ഷണിക്കലില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും മുസ്‌ലിം ലീഗ് പ്രതിനിധി കെ എന്‍ എ ഖാദര്‍ എംഎല്‍എ നിലപാടെടുക്കുകയായിരുന്നു.