ഡിസംബര്‍ 31ന് പത്രത്തിന്റെ അവസാന കോപ്പി പുറത്തിറക്കി അച്ചടി നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പോപുലര്‍ഫ്രണ്ട് മുഖപത്രമായ തേജസ് ദിനപത്രം അച്ചടി നിര്‍ത്തുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് തീരുമാനം. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാലാണ് അടച്ചുപൂട്ടുന്നതെന്നാണ് മാനേജ്‌മെന്റിന്റെ വാദം. തേജസ് ഡയറക്ടര്‍ നാസറുദ്ദീന്‍ എളമരം ആണ് പ്രഖ്യാപനം നടത്തിയത്.
ഡിസംബര്‍ 31ന് പത്രത്തിന്റെ അവസാന കോപ്പി പുറത്തിറക്കി അച്ചടി നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തേജസിന്റെ കോഴിക്കോട്ടെ ഹെഡ് ഓഫീസില്‍ ഇന്നു വിളിച്ച് ചേര്‍ത്ത് ജിവനക്കാരുടെ യോഗത്തില്‍ മാനേജ്മെന്റ്, ഇക്കാര്യം ഇന്ന് തേജസ് ഔഗ്യോഗികമായി അറിയിക്കുകയായിരുന്നു. എഡിറ്റര്‍ എന്‍പി ചെക്കുട്ടിയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് മാനേജ്മെന്റിന്റെ നടപടി. ദിനപത്രം അടച്ചുപൂട്ടുമെങ്കിലും നിലവില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഇറങ്ങുന്ന തേജസ് ദ്വൈവാരിക വാരികയാക്കാനും ഓണ്‍ലൈന്‍ എഡിഷന്‍ നിലനിര്‍ത്താനും മാനജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. 10 ശതമാനം ജീവനക്കാരെ നിലനിര്‍ത്തുമെന്നും മനേജമെന്റ് അറിയിക്കുന്നു.
അതേസമയം, പത്രം പൂര്‍ണമായും അടച്ചുപൂട്ടുന്നതോടെ മാധ്യമപ്രവര്‍ത്തകരടക്കം 200ലധികം ജീവനക്കാരുടെ തൊഴില്‍ കൂടിയാണ് നഷ്ടമാവുന്നത്. ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി പിരിച്ചുവിടുമെന്നാണ് മാനേജ്‌മെന്റ് നിലപാട്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ഇതുവരെ ഉറപ്പൊന്നും ലഭിച്ചില്ലെന്നുംജീവനക്കാരില്‍ ചിലര്‍ പ്രതികരിച്ചു. എന്നാല്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ മാനേജ്‌മെന്റെുമായി ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.
1997ല്‍ മാസികയായാണ് തേജസ് ആരംഭിക്കുന്നത്. പിന്നീട് ദ്വൈവാരിക ആവുകയും അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ 2006 ജനുവരി 26ന് ദിനപത്രം തുടങ്ങുകയുമായിരുന്നു. ഇന്റര്‍മീഡിയ പബ്ലിഷിങ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് തേജസ് പ്രസിദ്ധീകരണം തുടങ്ങിയത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രത്തിന് നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോട്ടയം, കണ്ണുര്‍ എന്നിവിടങ്ങളിലും എഡിഷനുകളുണ്ട്. നേരത്തെ സൗദിഅറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും എഡിഷന്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നരവര്‍ഷം മുമ്പ് അവ നിര്‍ത്തിയിരുന്നു.
തീവ്രവാദത്തിനും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും തേജസിനെ പോപുലര്‍ഫ്രണ്ട് മറയാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സര്‍ക്കാര്‍ തേജസിന് പരസ്യം നിഷേധിച്ചത്. മതമൗലിക വാദം വളര്‍ത്താന്‍ തേജസ് പത്രത്തെ പോപ്പുലര്‍ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ 2014ല്‍ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യതക്തമാക്കുകയും ചെയ്തിരുന്നു.