2004 മുതല്‍ ഡല്‍ഹിയിലും പരിസരങ്ങളിലും ഹോട്ടല്‍ നടത്തുന്ന വ്യക്തയാണ് മുഹമ്മദലി
ബീഫ് വിഭവങ്ങൾ വിറ്റതിന്റെ ഡൽഹിയിൽ മലയാളിയുടെ ഹോട്ടൽ അടപ്പിച്ചതായി പരാതി. ഗുഡ്ഗാവിലെ ഗോള്‍ഫ് ലിങ്ക് റോഡില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയുടെ ഹോട്ടലാണ് അടപ്പിച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വര്‍ഷം മുൻപ് മുഹമ്മദലി ആരംഭിച്ച സ്ഥാപനമാണ് പൂട്ടിച്ചത്.
15 ദിവസം മുമ്പ് ഒരാള്‍ ഹോട്ടലിലെത്തി ഭക്ഷ്യവിഭവങ്ങള്‍ പരിശോധിച്ചെന്നും ശേഷം ഒരു സംഘം എത്തി ഹോട്ടല്‍ ഭീഷണിപ്പെടുത്തി അടപ്പിക്കുകയുമായിരുന്നെന്ന് മുഹ്മദാലി പറയുന്നു. അടച്ചില്ലെങ്കില്‍ ഹോട്ടല്‍ കത്തിക്കുമെന്നായിരുന്നു ഭീഷണി. വില്‍ക്കാന്‍ അനുമതിയുള്ള പോത്തിറച്ചിയാണ് ഇവിടെ ഭക്ഷണത്തിനായി ഉപയോഗിച്ചതെന്നും മുഹമ്മദലി വ്യക്തമാക്കുന്നു.
ഗുഡ്ഗാവിലെ ഹോട്ടലിന് പിന്നാലെ സൗത്ത് ഡല്‍ഹിയിലുള്ള മുഹമ്മദലിയുടെ മറ്റൊരു ഹോട്ടലിനും സമാനമായ ഭീഷണി ഉയര്‍ന്നെന്നും അദ്ദേഹം പറയന്നു. ഇതോടെ ഫുഡ് ആപ് ഉൾപ്പെയുള്ളവയിൽ നിന്നും ബീഫ് വിഭവങ്ങൾ പിൻവലിച്ചിരിക്കുകയാണെന്നും മുഹമ്മദലി പറയുന്നു. 2004 മുതല്‍ ഡല്‍ഹിയിലും പരിസരങ്ങളിലും ഹോട്ടല്‍ നടത്തുന്ന വ്യക്തിയാണ് മുഹമ്മദലി.
ഡല്‍ഹിയിലെ ഗാസിപൂര്‍ മണ്ഡിയിലെ സര്‍ക്കാര്‍ അംഗീകൃത അറവുശാലയില്‍നിന്നാണ് പോത്തിറച്ചി വാങ്ങുന്നത്. ഇത് വിൽക്കാൻ അനുമതിയുള്ളതാണ്. സംഭവത്തിന് പിന്നാലെ ഗുഡ്ഗാവിലെ ഹോട്ടലിൽ നിന്നും പോലീസെത്തി ഭക്ഷണ സാമ്പിളുകള്‍ കൊണ്ടുപോയി പരിശോധിച്ചിരുന്നു. അവര്‍ക്ക് വിഷയം ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി തന്നെയാണ് ഹോട്ടല്‍ നടത്തുന്നത്. എന്നാൽ ഇത് തടസപ്പെടുത്തുന്ന തരത്തലുള്ള സംഭവങ്ങള്‍ തന്റെ ജീവിതത്തെ തന്നെ ബാധിക്കുന്ന അവസ്ഥയാണെന്നും മുഹമ്മദലി വ്യക്തമാക്കുന്നു.