സംഭവവുമായി ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു.
കോട്ടയത്ത് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസുകാർക്കെതിരെ നടപടി. സംഭവത്തിൽ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. സിപിഒ സെബാസ്റ്റ്യൻ വർഗീസ് എഎസ്ഐ പ്രസാദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കോട്ടയം മണര്‍കാട് പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിൽ മണര്‍കാട് സ്വദേശി നവാസിനെയാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ നിലയില്‍ കണ്ടെത്തിയത്.
അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. 8.45വരെ നവാസ് പോലീസുമായി സംസാരിക്കുന്നതും 9.13ന് ശുചിമുറിയില്‍ കയറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നുണ്ട്. 10.50നാണ് നവാസിനെ ശുചിമുറിയില്‍ മരിച്ചതായി കണ്ടെത്തുന്നത്.
തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ നവാസിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പഷ്യല്‍ ബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചതായി കോട്ടയം എസ് പി അറിയിച്ചു. മദ്യപിച്ച് ബഹളം വച്ചതിനായിരുന്നു നവാസിനെ പൊലീസ് കസ്റ്റഡയിലെടുത്തത്.
ലോക്കപ്പില്‍ കഴിഞ്ഞയാള്‍ തൂങ്ങി മരിച്ചതുമായി ബന്ധപ്പെട്ട് കുറ്റക്കാരായ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എറണാകുളം റേഞ്ച് ഐ.ജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കും ഇന്നലെ തന്നെ നിർദേശം നൽകിയിരുന്നു ഇതിന് അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശകമ്മീഷനും സുപ്രിംകോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണം നടത്തും. കസ്റ്റഡിമരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നതാണ് പോലീസിന്റെ നയം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചിരുന്നു.