രാജ്യത്തെ സേനയെ അവിശ്വസിച്ച പാർട്ടി നിലപാടില്‍ ഇയാൾക്ക് കടുത്ത അമർഷം ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു.
ഡൽഹിയിൽ റോഡ് ഷോയ്ക്കിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കയ്യേറ്റം ചെയ്തത് അസംതൃപതനായ ആം ആദ്മി പാർട്ടി അനുഭാവിയാണെന്ന് ഡൽഹി പോലീസ്. പാർട്ടി നേതാക്കളുടെ പ്രവർത്തനത്തിലുള്ള വിരോധമാണ് ഇയാൾ പ്രകടിപ്പിച്ചതെന്നും പോലീസ് പറയുന്നു. ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു ഡൽഹി ആർ കെ ആശാറാം മാർഗിൽ വച്ച് കെജ്രിവാള്‍ ആക്രമിക്കപ്പെട്ടത്. തുറന്ന ജീപ്പിൽ ചാടിക്കയറിയ യുവാവ് ഡൽഹി മുഖ്യമന്ത്രിയുടെ മുഖത്ത് അടിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്നായിരുന്നു ആരോപണം.
സംഭവത്തിന് പിറകെ പാർട്ടി പ്രവർത്തകര്‍ പിടികൂടിയ ഇയാളെ പോലീസിന് കൈമാറുകയായിരുന്നു. മേഖലകയിലെ അക്രിക്കച്ചവടക്കാനായ സുരേഷ് എന്ന 33 കാരനാണ് മുഖ്യമന്ത്രിയെ ആക്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇയാൾ എഎപി അനുഭാവിയാണ്. പ്രദേശത്ത് പാർട്ടി റാലികൾ ഉൾപ്പെടെ സംഘടിപ്പിക്കാൻ നേരത്തെ മുന്നിട്ടിറങ്ങിയിരുന്ന വ്യക്തിയാണെന്നും പോലീസ് പറയുന്നു. എന്നാൽ സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന മുഖ്യമന്ത്രിയുടെ അടുത്ത സംഘത്തിലെത്താന്‍ ഇയാൾക്ക് കഴിഞ്ഞതെങ്ങനെ എന്ന് അന്വേഷിച്ച് വരികയാണെന്നും ഡല്‍ഹി പോലീസ് പിആർഒ അനിൽ മിത്തൽ പ്രതികരിച്ചു.
ആം ആദ്മി നേതാക്കളുടെ നിലപാടുകളും പെരുമാറ്റവുമാണ് തന്ന പ്രകോപിതനാക്കിയതെവന്ന സുരേഷ് വെളിപ്പെടുത്തിയതായി അധികൃതർ പറയുന്നു. രാജ്യത്തെ സേനയെ അവിശ്വസിച്ച പാർട്ടി നിലപാടില്‍ ഇയാൾക്ക് കടുത്ത അമർഷം ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളെ കുടുതൽ ചോദ്യം ചെയ്തുവരികയാണെന്നും അധികൃതർ അറിയിച്ചു. അതേസമയം, സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ആരും പരാതിയുമായി സമീപിക്കാത്ത സാഹചര്യത്തിലാണ് കേസെടുക്കാത്തതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.