ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ശസ്ത്രക്കിയക്കായി മണ്ണാര്‍ക്കാട് സ്വദേശിയായ ധനുഷിനെയും മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ 7 വയസുകാരൻ മുഹമ്മദ് ഡാനിഷിനെയും തമ്മിൽ മാറിയതാണ് സംഭവത്തിന് ആധാരം.
മഞ്ചേരി മെഡിക്കൽ കോളേജിൽ ആളുമാറി ശസ്ത്രക്രിയ നടന്ന സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിർദേശം. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് നിർദേശം നൽകിയത്. സംഭവത്തില്‍ ജില്ലാ മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. ഇന്നലെ രാത്രിയാണ് മെഡിക്കൽ കോളേജ് ഗുരുതക വീഴ്ച സംഭവിച്ചത്. മൂക്കിൽ ദശയുമായെത്തിയ ഏഴു വയസുകാരനെയാണ് ആളുമാറി ഹെർണിയക്ക് ശസ്ത്രക്രിയ നടത്തിയത്.
ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ശസ്ത്രക്കിയക്കായി മണ്ണാര്‍ക്കാട് സ്വദേശിയായ ധനുഷിനെയും മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ 7 വയസുകാരൻ മുഹമ്മദ് ഡാനിഷിനെയും തമ്മിൽ മാറിയതാണ് സംഭവത്തിന് ആധാരം. ഇവരുടെ പേരുകള്‍ തമ്മില്‍ മാറിപ്പോവുകയും ധനുഷിന് വയറില്‍ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ ഡാനിഷിന് നടത്തിയെന്നുമാണ് സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഡാനിഷിന്റെ മാതാപിതാക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്ത് വരുന്നത്.
അതേസമയം, സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗവും മഞ്ചേരി എംഎല്‍എയുമായ എം ഉമ്മർ പറഞ്ഞു. കുറ്റക്കാർക്കെതിരെ ഉടൻ നടപടി എടുക്കണമെന്നും ഇക്കാര്യം ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്നും എം ഉമ്മര്‍ വിശദമാക്കി. സംഭത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ന് ചേരുന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയും വിഷയം ചര്‍ച്ച ചെയ്യും.