23 ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ ഹാജരാകണമെന്നും നിർദേശം
തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടിൽ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകൾ സെപ്റ്റംബർ 20നകം പൊളിക്കണമെന്ന സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഫ്ലാറ്റുകൾ പൊളിച്ച് നീക്കി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നേരത്തെ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദേശം പാലിക്കപ്പെടാത്ത സാഹചര്യത്തിൽ സ്വമേധയ കേസ് പരിഗണിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.
അതേസമയം, വിഷയം വിശദമാക്കാൻ 23 ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. ഉത്തരവിറക്കി നാല് മാസം ആകാറായിട്ടും ഉത്തരവ് നടപ്പാക്കിയില്ലെന്നതാണ് ചീഫ് സെക്രട്ടറിക്കെതിരായ പരാമർശത്തിന് പിന്നിൽ. ചീഫ് സെക്രട്ടറി ഇതിനുള്ള വിശദീകരണം നല്‍കേണ്ടി വരും. തൃപ്തികരമല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയുള്‍പ്പെടെ നേരിടേണ്ടിയും വന്നേക്കും.
ഈ മാസം ഇരുപതിനകം ഉത്തരവ് നടപ്പാക്കി കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജ. അരുണ്‍ മിശ്രയുടെ നിർദേശം. ഒരു മാസത്തിനകം ഫ്ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു മരട് മുനിസിപ്പാലിറ്റിയോട് മെയ് എട്ടിലെ ഉത്തരവില്‍ കോടതി ആവശ്യപ്പെട്ടത്.
തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരട് നഗരസഭയിലെ അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കാൻ മെയ് മാസത്തിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റുകളാണ് സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കേണ്ടത്. അഞ്ച് കെട്ടിടങ്ങളിലായി അഞ്ഞൂറിലധികം ഫ്ളാറ്റുകളാണുള്ളത്.