ബിബി റേറ്റിങ്ങിലുള്ളതാണ് സർക്കാർ പുറത്തിറക്കിയ മസാല ബോണ്ടുകൾ. അത്തരം ബോണ്ടുകളുൽ നിക്ഷേപിക്കാൻ ലോകത്തെ ഒരു കമ്പനിയും തയ്യാറാവില്ല.
കിഫ്ബി ധന സമാഹരണത്തിന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മസാല ബോണ്ട് സംബന്ധിച്ച് നിയമ സഭയിൽ നടക്കുന്ന ചര്‍ച്ചയിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് ശബരി നാഥൻ എംഎൽഎ. മസാല ബോണ്ട് ചർച്ചയിൽ ലണ്ടൻ സ്റ്റോക്ക് എക്സചേഞ്ചിൽ മണി മുഴക്കിയതിനെ എന്തൊരു പ്രഹസന്നമാണ് സജീ എന്ന സിനിമ ഡയലോഗ് ഉപയോഗിച്ചാണ് ശബരി നാഥൻ വിശേഷിപ്പിച്ചത്.
ബിബി റേറ്റിങ്ങിലുള്ളതാണ് സർക്കാർ പുറത്തിറക്കിയ മസാല ബോണ്ടുകൾ. അത്തരം ബോണ്ടുകളുൽ നിക്ഷേപിക്കാൻ ലോകത്തെ ഒരു കമ്പനിയും തയ്യാറാവില്ല. ബിബി റേറ്റിങ്ങ് എന്നുവച്ചാൽ എസ്എസ്എൽസി പരീക്ഷയ്ക്ക് മുഴുവൻ സി പ്ലസ് ലഭിച്ച അവസ്ഥയാണെന്നും ശബരി നാഥൻ ആരോപിച്ചു. അടിമുടി ദുരൂഹമാണ് മസാല ബോണ്ട്, കിഫ്ബി എന്നത് കിച്ചൺ ക്യാബിനറ്റ് ആണ്. ലണ്ടനിൽ മുഖ്യമന്ത്രി മുഴക്കിയത് സിപിഎമ്മിന്റ മരണ മണി ആയിരുന്നെന്നും അദ്ദേഹം പരിഹസിച്ചു.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റിൽ മാത്രമാണ് മസാല ബോണ്ട് സംബന്ധിച്ച വിവരമുള്ളത്. കിഫ് ബി വെബ്സൈറ്റിൽ വിവരങ്ങൾ ഇല്ലെന്നും അദ്ദേഹം പറയുന്നു.
എന്നാൽ ഈ ബിബി റേറ്റിങ്ങ് രേഖപ്പെടുത്തുന്ന മസാല ബോണ്ട് വാങ്ങിയത് ക്യുബെക്കക് ആസ്ഥാനമായ എസ് എൻസി ലാവ് ലിൻ എന്ന കമ്പനിയോട് ബന്ധമുള്ള സിഡിപിക്യു എന്ന കമ്പനി തന്നെയാണെന്നും ശബരി നാഥൻ വ്യക്തമാക്കുന്നു. സിഡിപിക്യു വെറുമൊരു പെൻഷൻ ഫണ്ടല്ല, ലാവ് ലിൻ കമ്പനിയുടെ 20 ശതമാനം ഓഹരികളുള്ള സ്ഥാപനമാണ്. കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുയുടെ ഓഫീസിനെ സംശയത്തിന്റെ മുനയിൽ നിർത്തിയത് എസ്എൻസി ലാവ് ലിനുമായി ബന്ധപ്പെട്ട ഇടപാട് ആയിരുന്നെന്നും ശബരിനാഥൻ സഭയിൽ വ്യക്തമാക്കുന്നു.