മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കൽ കോളേജുകൾക്കുൾപ്പെടെ സീറ്റ് കൂട്ടാൻ അനുമതി
സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനായി എം.ബി.ബി.എസ് കോഴ്സിന് 10 ശതമാനം അധിക സീറ്റ് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെ ചൊല്ലി വിവാദം. സ്വാശ്രയ കോളേജുകൾക്ക് ഉൾപ്പെടെ ബാധകമാക്കിയാണ് ഇന്നലെ ഉത്തരവിറക്കിയത്. എന്നാൽ ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കൽ കോളേജുകളെ സീറ്റ് കൂട്ടുന്നതിൽ നിന്ന് ഒഴിവാക്കി. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കൽ കോളേജുകൾക്കുൾപ്പെടെ സീറ്റ് കൂട്ടാൻ അനുമതി നൽകിയപ്പോൾ ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയത് വിവാദത്തിനും വഴിവച്ചു.
സാമ്പത്തിക സംവരണം നടപ്പിൽ വരുമ്പോള്‍ ജനറല്‍ വിഭാഗത്തിലും മറ്റ് സംവരണ വിഭാഗത്തിലും സീറ്റുകള്‍ കുറവ് വരാൻ ഇടയാക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉത്തരവ്. കുറവ് പരിഹരിക്കാൻ മെഡിക്കല്‍ കോളേജുകളില്‍ 25 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
എന്നാൽ ഇപ്പോൾ ഉയര്‍ത്തിയ സംവരണ സീറ്റിലെ ഫീസ് ഏത് തരത്തിൽ നിശ്ചയിക്കുമെന്ന ആശയക്കുഴപ്പം നില നിൽക്കുകയാണ്. സ്വാശ്രയ കോളേജുകളിൽ ഒരേ ഫീസ് ഘടന മാത്രമേ പാടുള്ളൂ, ക്രോസ് സബ്‍സിഡി പാടില്ലെന്നുമാണ് കോടതി ഉത്തരവെന്നിരിക്കെ ഇളവ് നൽകുന്ന ഫീസ് ആര് വഹിക്കുമെന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്നാണ് മെഡിക്കൽ മാനേജ്‍മെന്റുകളുടെ നിലപാട്.
ഇന്നലെയായിരുന്നു മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കേണ്ടിയിരുന്ന അവസാന തീയതി. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകുന്നേരം സീറ്റ് വർധിപ്പിച്ചുകൊണ്ടുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയത്. ഇതിൽ മെഡിക്കൽ കൗൺസിൽ അംഗീകാരമില്ലാത്ത വർക്കല എസ്ആർ കോളേജ്, ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളേജ് എന്നിവയും സീറ്റ് കൂട്ടാൻ അനുമതി നൽകുന്നു.